കൊച്ചി: അന്തരിച്ച മുന്‍ എസ്.എഫ്.ഐ നേതാവും എം.എല്‍.എയുമായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും.
താന്‍ മരിച്ചാല്‍ തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് വേണ്ടി വിട്ടുകൊടുക്കണമെന്ന് ബ്രിട്ടോ ഭാര്യ സീനയോട് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി പി.രാജീവാണ് അറിയിച്ചത്. തന്റെ മൃതദേഹത്തില്‍ റീത്ത് വെയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
2006-2011 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു അദ്ദേഹം. ജീവിക്കുന്ന രക്തസാക്ഷിയായി അറിയപ്പെടുന്ന ഈ സമര നായകന്റെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് സി.പി.എം പ്രവര്‍ത്തകര്‍.
എസ്ഫ്‌ഐയിലെ ശക്തമായ സാന്നിധ്യമായിരിക്കുന്ന സമയത്താണ് അദ്ദേഹം ആക്രമണത്തിനിരയാകുന്നത്. അരയ്ക്ക് താഴെ തളര്‍ന്നിട്ടും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയായിരുന്നു. 1983ലാണ് അദ്ദേഹം എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റാവുന്നത്.
രാഷ്ടീയത്തിന് പുറമേ സാഹിത്യത്തിലും ബ്രിട്ടോ തിളങ്ങിയിരുന്നു. അഗ്രഗാമി, മഹാരന്ത്രം എന്നീ നോവലുകള്‍ അദ്ദേഹത്തിന്റെ പ്രതിഭയെ അളക്കുന്നതായിരുന്നു. അതോടൊപ്പം തന്നെ സിപിഎം പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എപ്പോഴും അദ്ദേഹമുണ്ടായിരുന്നു.
വയറിന് അസുഖമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചത്. സീന ഭാസ്‌കറാണ് ബ്രിട്ടോയുടെ ഭാര്യ.