കോതമംഗലത്ത് എസ്.എഫ്.ഐ നേതാവിനെ എസ്.ഐ മർദ്ദിച്ചു

കോതമംഗലം: കോതമംഗലത്ത് വിദ്യാർഥിയെ എസ്.ഐ മർദിച്ചു. സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തതിനാണ് മർദനം. കോതമംഗലം എസ്.ഐ മാഹിൻ വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. യൽദോ മാർ ബസേലിയോസ് കോളേജിലെ ബിരുദവിദ്യാർഥി റോഷൻ ബെന്നിയെയാണ് പൊലീസ് മർദിച്ചത്. കോതമംഗലം എസ്.എഫ്.ഐ മണ്ഡലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് റോഷൻ റെന്നി.

നീ എസ്.എഫ്.ഐക്കാരനല്ലേ എന്ന് ചോദിച്ച് എസ്.ഐ സ്റ്റേഷനിലുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി അടിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥിയായ റോഷൻ റെന്നി മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സുഹൃത്തിനെ പിടിച്ചുകൊണ്ടുപോയത്. പൊലീസുകാരന്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും വിദ്യാര്‍ഥി പറഞ്ഞു.

അതേസമയം, ആന്റി ഡ്രൈഗ് ക്യാമ്പയിനിന്റെ ഭാഗമായി നൈറ്റ് പട്രോളിങിനിടെയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതെന്നാണ് എസ്.ഐയുടെ വിശദീകരണം. അര്‍ധരാത്രിയിലും പ്രവര്‍ത്തിച്ച കടയില്‍ നിന്ന് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. ഇത് ചോദ്യം ചെയ്തെത്തിയ വിദ്യാര്‍ഥികളും പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രശ്നമുണ്ടാക്കിയെന്നും എസ് ഐ മാഹിന്‍ പറഞ്ഞു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പരാതിനല്‍കിയിട്ടുണ്ട്.

Top