മഹാരാജാസിൽ എസ്എഫ്ഐ-കെഎസ്‍യു ബാനര്‍ പോര്

കൊച്ചി: എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധത്തിന് മറുപടിയുമായി കെഎസ്‍യു. എസ്എഫ്ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്‍റില്‍ ഹൈബി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളജില്‍ ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനുമെന്നാണ് കെഎസ്‍യു ഇപ്പോള്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

എസ്എഫ്ഐ മഹാരാജാസ് കോളജിന്‍റെ കവാടിത്തിന് മുന്നില്‍ കെട്ടിയ ബാനറിന് തൊട്ട് മുകളിലായാണ് ഈ വാചകം എഴുതിയ ബാനർ കെഎസ്‍യു സ്ഥാപിച്ചത്. എറണാംകുളം എംഎല്‍എ ടി ജെ വിനോദ് അടക്കമുള്ളവർ ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനയായ മാണ് ഹൈബി ഈഡൻ എംപി പാർലമെന്‍റിൽ ഉന്നയിച്ചത്. തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ നിരോധിക്കണമെന്ന് ഹൈബി ഈഡൻ പാർലമെന്‍റിൽ ആവശ്യപ്പെട്ടത്.

ശൂന്യ വേളയിലായിരുന്നു ഹൈബി ഇത് ഉന്നയിച്ചത്. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബി നിരോധന ആവശ്യം ഉന്നയിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതിനാൽ ഇത് കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായാണ് നിയമമന്ത്രി അറിയിച്ചത്. ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ നിർദ്ദേശിച്ചതായും നിയമമന്ത്രി അറിയിച്ചിരുന്നു.

കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം മൂലം ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ലോ കോളേജിൽ സംഘർഷമുണ്ടായത്. കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് യൂണിയൻ ഉദ്ഘാടന ദിനത്തിലും തുടർന്നത്. വിദ്യാത്ഥികൾ ഏറ്റുമുട്ടിയപ്പോൾ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് കാര്യമായി പരിക്കേറ്റു. സഫ്നയെ എസ് എഫ് ഐ പ്രവർത്തകർ വലിച്ചിഴച്ച് മർദ്ദിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കടന്നതോടെ സംഭവം വലിയ തോതിൽ ചർച്ചയായി.

Top