ജെ.എൻ.യുവിനും പോണ്ടിച്ചേരിക്കും പിന്നാലെ ഹൈദരാബാദിലും എസ്.എഫ്.ഐ കുതിപ്പ്

ന്യൂഡല്‍ഹി : ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ എബിവിപി സഖ്യത്തെ തകര്‍ത്ത് എസ്എഫ്ഐ സഖ്യം വിജയത്തിലേക്ക്. എസ്എഫ്ഐ, അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ (എഎസ്എ), ദലിത് സ്റ്റുഡന്‍സ് യൂണിയന്‍ (ഡിഎസ്യു), ട്രൈബല്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (ടിഎസ്എഫ്) എന്നിവരടങ്ങുന്ന സഖ്യമാണ് എല്ലാ സീറ്റിലും ലീഡ് ചെയ്യുന്നത്.

എബിവിപി, ഒബിസിഎഫ്, എസ്എല്‍വിഡി എന്നീ സംഘടനകള്‍ സഖ്യമായാണ് മത്സരിച്ചത്. എംഎസ്എഫ്, ഫ്രട്ടേണിറ്റി സഖ്യവും മത്സരരംഗത്തുണ്ട്.

ആകെയുള്ള 45ല്‍ 35 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്ഐ സഖ്യത്തിന്റെ അഭിഷേക് നന്ദന്‍ 1853 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. എബിവിപി സഖ്യത്തിന്റെ ഫാനി കഷ്ണന്‍ 898 വോട്ടുകള്‍നേടി രണ്ടാമതാണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എം ശ്രീചരണ്‍ 1542 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. എബിവിപി സഖ്യത്തിന്റെ ലീല കൃഷ്ണന്‍ 979 വോട്ടുമായി രണ്ടാമതാണ്.

ജനറല്‍ സെക്രട്ടറിയായി ഗോപി സ്വാമി 1694വോട്ടുകള്‍ക്ക് ലീഡുചെയ്യുന്നു. എബിവിപി സഖ്യത്തിന്റെ ദീരേന്ദ്രസാഹു 959 വോട്ടുനേടി. ജോയിന്റ് സെക്രട്ടറിയായി റാത്തോഡ് പ്രദീപ് 1730 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. എബിവിപി സഖ്യത്തിന്റെ കുമാര്‍ രാഗവത് 928 വോട്ടുകള്‍ നേടി.

സ്പോര്‍ട് സെക്രട്ടറിയായി സോഹേല്‍ അഹമ്മദ് 1481 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ബിഎസ്എഫിന്റെ അഞ്ചി 979 വോട്ടുകള്‍ക്ക് രണ്ടാമതും എബിവിപിയുടെ വിനയ വൊരെല്ല 826 വോട്ടുകള്‍ക്ക് മൂന്നാമതുമാണ്. കള്‍ച്ചറല്‍ സെക്രട്ടറിയായി പ്രിയങ്ക 1562 വോട്ടുകള്‍ക്ക് ജയിച്ചു. എബിവിപി സഖ്യത്തിന്റെ റിയോന 914 വോട്ടുകള്‍ നേടി.

Top