വ്യാജ സര്‍ട്ടിഫിക്കറ്റ് സംഭവത്തില്‍ കെ.എസ്.യു നേതാക്കള്‍ക്കെതിരെ എസ്എഫ്ഐ

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് സംഭവത്തില്‍ KSU നേതാക്കളായ കൗശിക് എം ദാസിനും, വിഷ്ണു വിജയനുമെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ. വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയാ സംഘങ്ങളെ ഇല്ലാതാക്കാന്‍ പൊലീസിന്റെ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ ആവശ്യപ്പെട്ടു.

യു.ഡി.എഫില്‍ നിന്ന്, വിശിഷ്യാ കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയാണ് ഇത്തരം എജ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്‍സികള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം നല്‍കുന്നത് എന്നും ഇതില്‍ നിന്ന് വ്യക്തം. മേല്‍പറഞ്ഞ KSU നേതാക്കള്‍ വ്യാജ എല്‍.എല്‍.ബി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അഭിഭാഷകരായി എന്റോള്‍ ചെയ്ത് പ്രാക്ടീസ് ചെയ്ത് വരികയാണ്. ഇത് വഴി രാജ്യത്തെ നീതി ന്യായ വ്യവസ്ഥയെ തന്നെ കബളിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഇക്കൂട്ടര്‍ ചെയ്തിട്ടുള്ളത് എന്നും എസ്എഫ്ഐ വ്യക്തമാക്കി.

സര്‍ട്ടിഫിക്കറ്റ് മാഫിയകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ തന്നെ എസ്എഫ്ഐ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞതാണെന്നും എസ്എഫ്‌ഐ പറഞ്ഞു. വാര്‍ത്തകള്‍ പ്രകാരം വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് കൊല്ലം ജില്ലയിലെ കെ.എസ്.യു നേതാക്കളായ കൗശിക് ദാസും, വിഷ്ണു വിജയനും ആണെന്ന് തെളിഞ്ഞിരിക്കുകയാണ് അതിനാല്‍ കര്‍ശന നടപടി എടുക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

Top