ലൈംഗിക അതിക്രമ പരാതി; വനിത ഡോക്ടറുടെ മൊഴി ഇന്ന് ഓണ്‍ലൈനായി ആയി രേഖപ്പെടുത്തും

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗിക അതിക്രമക്കേസില്‍ വനിതാ ഡോക്ടറുടെ മൊഴി ഓണ്‍ലൈനായി ആയി രേഖപ്പെടുത്തും. വനിതാ ഡോക്ടറുടെ വാക്കാലുള്ള പരാതി കൈകാര്യം ചെയ്യുന്നതില്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചോ എന്നും പൊലീസ് പരിശോധിക്കും. 2019ല്‍ അതേ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഇതിനുശേഷമാകും പ്രതിയായ ഡോക്ടര്‍ മനോജിനെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഉണ്ടാവുക.

2019 ലാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ വച്ച് ഹൗസ് സര്‍ജന്‍സി ചെയ്യുന്ന വനിതാ ഡോക്ടര്‍ സീനിയര്‍ ഡോക്ടറുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.വൈകിട്ട് 7 മണിയോടെ ക്യാബിനില്‍ എത്തിയ ഡോക്ടര്‍ മനോജ് ശരീരത്തില്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് വനിതാ ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സംഭവം വര്‍ത്തയായതിനു പിന്നാലെ വനിതാ ഡോക്ടറുടെ പരാതി ആശുപത്രി അധികൃതര്‍ പൊലീസിന് കൈമാറി.

വിദേശത്തുള്ള വനിത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ആരോപണ വിധേയനായ ഡോക്ടര്‍ മനോജിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്നലെ കേസെടുത്തത്. ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീകളോട് ലൈംഗിക അതിക്രമം കാട്ടിയെന്ന ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. അതിനിടയില്‍ 2019 നടന്ന സംഭവത്തില്‍ എന്തുകൊണ്ടാണ് അന്നു നടപടികള്‍ ഇല്ലാതിരുന്നതെന്ന് ആരോഗ്യ വിജിലന്‍സ് വിഭാഗവും അന്വേഷിക്കുന്നുണ്ട്.

Top