ബിനോയിക്കെതിരായ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍ . . .

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന യുവതി നല്‍കിയ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍. ദുബായില്‍ കെട്ടിട നിര്‍മാണ ബിസിനസ് ആണെന്നു പറഞ്ഞാണ് ബിനോയ് കോടിയേരി തന്നെ പരിചയപ്പെട്ടതെന്ന് യുവതി പറയുന്നു.ബിഹാറിലെ ദരിദ്ര കുടുംബത്തില്‍നിന്ന് ദുബായില്‍ ബാര്‍ ഡാന്‍സറായി എത്തിയ തനിക്ക് പല വിലകൂടിയ സമ്മാനങ്ങളും നല്‍കിയാണ് ബിനോയ് പ്രലോഭിപ്പിച്ചതെന്ന് യുവതി പറഞ്ഞു. അന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് യുവതി പീഡനപരാതി നല്‍കിയത്.

2007ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് ബിഹാര്‍ സ്വദേശിയായ യുവതി മുംബൈയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. അവിടെവച്ചു ഡാന്‍സ് പഠിച്ചു. 2009 സെപ്റ്റംബറിലാണ് സുഹൃത്തിന്റെ സഹായത്തോടെ ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിക്കു കയറുന്നത്. ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയിയുമായി പരിചയപ്പെട്ടു. മലയാളിയാണെന്നും ദുബായില്‍ കെട്ടിട നിര്‍മാണ ബിസിനസ് ചെയ്യുന്നുവെന്നുമാണു പറഞ്ഞത്. പിന്നീട് മൊബൈല്‍ നമ്പര്‍ വാങ്ങിച്ച് സ്ഥിരമായി സംസാരിച്ചു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നല്‍കി. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. താന്‍ ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നെന്നും യുവതി പറഞ്ഞു.

2009 നവംബറില്‍ ഗര്‍ഭിണിയായി. 2010 ജൂലൈ 22ന് ആണ്‍കുട്ടിക്കു ജന്മം നല്‍കി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായില്‍നിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണവും അയയ്ക്കുകയും വീടിന്റെ വാടകക്കരാര്‍ കഴിയുമ്പോള്‍ പുതുക്കുകയോ പുതിയ വീട് എടുത്തു നല്‍കുകയോ ചെയ്തുപോന്നു.

എന്നാല്‍ 2015 ആയതോടെ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട്, വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018ലാണ് ബിനോയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായി. 2019 വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ ബിനോയിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

യുവതിയുടെ പരാതിയില്‍ ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ബിനോയ്‌ക്കെതിരെ ഓഷിവാര പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.

Top