ലൈംഗികാരോപണം, ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെ ഓസ്‌കര്‍ ബോര്‍ഡില്‍ നിന്നു പുറത്താക്കി

കാലിഫോര്‍ണിയ: ലൈംഗികാരോപണം നേരിടുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെ ഓസ്‌കര്‍ പുരസ്‌കാര സമിതിയില്‍ നിന്നു പുറത്താക്കി.

ബോര്‍ഡ് യോഗത്തില്‍ വെയ്ന്‍സ്റ്റെയ്നെ പുറത്താക്കാനുള്ള തീരുമാനത്തിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചെന്ന് അക്കാഡമി പത്രക്കുറിപ്പില്‍ അറിയിച്ചു.

നടന്‍ ടോം ഹാങ്ക്സ്, സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, വൂപി ഗോള്‍ഡ്ബര്‍ഗ് തുടങ്ങിയവരടങ്ങുന്ന ഭരണസമിതി ശനിയാഴ്ച യോഗം ചേര്‍ന്നാണ് വെയ്ന്‍സ്റ്റെയ്നെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.

ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രൊ, ലിയ സെയ്ദു, റോസ് മഗവന്‍, ആസിയ അര്‍ജന്റോ, ആംബ്ര ഗുറ്റിയെറസ്, ആഷ്ലി ജൂഡ്, കാറ ഡെലവിന്‍, ഹെതര്‍ ഗ്രഹാം, ലുസിയ ഇവാന്‍സ് തുടങ്ങി രണ്ടു ഡസനടുത്ത് നടിമാരാണു വെയ്ന്‍സ്റ്റെയ്നെതിരേ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. ഇവരില്‍ മൂന്നുപേര്‍ ബലാത്സംഗ ആരോപണവും ഉന്നയിച്ചു. യുഎസിലെയും ബ്രിട്ടനിലെയും പോലീസ് ആരോപണങ്ങള്‍ അന്വേഷിക്കുകയാണ്.

വെയ്ന്‍സ്റ്റെയ്‌ന്റെ നിര്‍മാണകമ്പനിയായ മിറാമാക്സിലൂടെ ഇറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം കൂടി മുന്നൂറിലേറെ ഓസ്‌കര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. 81 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.

ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സഹോദരന്‍ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ കമ്പനിയുടെ സഹ അധ്യക്ഷ സ്ഥാനത്തു നിന്ന് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

Top