severe-ignorance-lead-prosecution-failure-in-soumya-murder-case

തൃശൂര്‍: സൗമ്യ വധക്കേസില്‍ സൂപ്രീംകോടതിക്കുമുന്നില്‍ പ്രോസിക്യൂഷന് ഉത്തരംമുട്ടാന്‍ കാരണം കേസ് പഠിക്കാത്തതുകൊണ്ടുള്ള ഗുരുതര വീഴ്ചയെന്നു നിയമവിദഗ്ധര്‍.

ഗോവിന്ദച്ചാമിയുടെ കുറ്റസമ്മതമൊഴിയും ഡിഎന്‍എ പരിശോധനാഫലവും അടക്കം നിര്‍ണായക തെളിവുകള്‍ സൂപ്രീംകോടതിയെ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടു.

സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകനെ കേസേല്‍പിച്ചത് അറിയിച്ചിരുന്നില്ലെന്നു സൗമ്യയുടെ അമ്മ സുമതി പറഞ്ഞു.

2011 ഫെബ്രൂവരി ഒന്നിന് എറണാകുളത്തുനിന്നു ഷൊര്‍ണൂരിലേക്കുള്ള യാത്രയാണു സൗമ്യയുടെ അന്ത്യയാത്രയായത്. ട്രെയിനില്‍നിന്നു തള്ളിയിട്ടു പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഒട്ടേറെ ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ അന്വേഷണസംഘം കണ്ടത്തിയിരുന്നു.

സൗമ്യ യാത്ര ചെയ്ത കംപാര്‍ട്‌മെന്റില്‍ ഗോവിന്ദച്ചാമിയെ കണ്ടെന്ന ദൃക്‌സാക്ഷി മൊഴിയുണ്ട്. ഈ കംപാര്‍ട്‌മെന്റില്‍നിന്നു ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിന്റെ ബട്ടണ്‍സും സൗമ്യയുടെ ഹെയര്‍പിനും കണ്ടെത്തിയിട്ടുണ്ട്.

ട്രെയിനിനുള്ളില്‍ വച്ച് ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചെന്നതിന്റെ തെളിവാണിത്.സൗമ്യയുടെ ശരീരത്തില്‍ കണ്ട മുറിവും സൗമ്യ വീണ സ്ഥലവും പരിശോധിക്കുമ്പോള്‍ ട്രെയിനില്‍നിന്നു ചാടിയതല്ലെന്നും തള്ളിയിടുന്നതിനു സമാനമാണെന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം സാക്ഷ്യപ്പെടുത്തുന്നു.

സൗമ്യയെ ട്രെയിനില്‍നിന്നു ഗോവിന്ദച്ചാമി തള്ളിയിട്ടതാണെന്നതിനു തെളിവെന്തെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനുള്ള ഉത്തരം ഇവയായിരുന്നു. ഇതിനൊപ്പം സൗമ്യയുടെ ശരീരത്തില്‍നിന്നു കണ്ടെടുത്ത സ്രവങ്ങളും ബീജങ്ങളും മുടിയും നഖക്ഷതങ്ങളും തൊലിയും ഗോവിന്ദച്ചാമിയുടേതാണെന്നുള്ള ഡിഎന്‍എ പരിശോധനാ ഫലമുണ്ട്.

സൗമ്യയെ പീഡിപ്പിച്ചതു താനാണെന്നു ഗോവിന്ദച്ചാമി കുറ്റസമ്മതം നടത്തിയെന്ന് ശരീരപരിശോധന നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ മൊഴിയുമാകുമ്പോള്‍ പീഡനത്തിനും തെളിവാകും. ഈ തെളിവുകള്‍ നിലനില്‍ക്കെയാണു സര്‍ക്കാര്‍ വക്കീലിന് ഉത്തരം മുട്ടിയത്.

അതേസമയം, ഹൈക്കോടതിയില്‍ കേസ് നടത്തി വിജയിപ്പിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശനെ സുപ്രീംകോടതിയിലും നിയോഗക്കണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് നിലവിലെ വക്കീലിനെ നിയോഗിച്ചതെന്ന സൗമ്യയുടെ അമ്മയുടെ ആരോപണംകൂടിയാകുമ്പോള്‍ ഗൗരവം വര്‍ദ്ധിക്കുന്നു.

Top