ഗാന്ധി ജയന്തി: നൂറ് കണക്കിന് തടവുപുള്ളികളെ ജയില്‍ മോചിതരാക്കുന്നു

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെയുള്ള നൂറ് കണക്കിന് തടവുപുള്ളികളെ ജയില്‍ മോചിതരാക്കുന്നു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായിട്ടണ് ഇവരെ ജയില്‍ മോചിതരാക്കുന്നത്.

600 ഓളം തടവുകാരെ മോചിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.അന്തിമ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിടുക.സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയത്.

കൊലപാതകം, ബലാത്സംഗം, അഴിമതി കേസുകളിലെ പ്രതികളൊഴികെയുള്ളവരെയാണ് മോചിതരാക്കുക. ശിക്ഷാ കാലാവധിയില്‍ പകുതി പൂര്‍ത്തിയാക്കിയ സ്ത്രീ തടവുകാരില്‍ 55 വയസ് പിന്നിട്ടവരെയും, പുരുഷ തടവുകാരില്‍ 60 വയസ് പിന്നിട്ടവരെയും വിട്ടയക്കും. കൂടാതെ രാജ്യമെമ്പാടുമുള്ള ജയിലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതികളെയും വിട്ടയക്കും.

വധശിക്ഷക്ക് വിധിക്കപ്പെട്ടവരെയും വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തവരെയും വിട്ടയക്കില്ല. അഴിമതി നിരോധന നിയമം, ടാഡ നിയമം, 2002 ലെ തീവ്രവാദ നിരോധന നിയമം, 1967 ലെ യുഎപിഎ നിയമം, 2012 ലെ പോക്‌സോ നിയമം, 2002 ലെ കള്ളപ്പണ നിരോധന നിയമം, 1999 ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമം, 2015 ലെ ബ്ലാക് മണി (അണ്‍ഡിസ്‌ക്ലോസ്ഡ് ഫോറിന്‍ ഇന്‍കം ആന്റ് അസറ്റ്‌സ്) ആന്റ് ഇംപോസിഷന്‍ ഓഫ് ടാക്‌സ് നിയമം എന്നിവ പ്രകാരമുള്ള കേസില്‍ ശിക്ഷിക്കപ്പെട്ടവരെയും ജയില്‍ മോചിതരാക്കില്ല.

Top