രാ​ജ്യം രാഷ്ട്രപിതാവിന്റെ ഓർമയിൽ; ബാപ്പുവിന്റെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചാണ്ട്

Gandhi

ഹിംസയുടെ വഴി കാണിച്ച് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച രാഷ്ട്രപിതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ രാജ്യത്തിന്റെ പ്രണാമം. രാജ്ഘട്ടിൽ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു സ്മൃതി കൂടീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, മൂന്ന് സേനാ തലവന്മാർ, പ്രതിരോധ മന്ത്രി തുടങ്ങിയവരും രാജ്ഘട്ടിൽ നടന്ന ചടങ്ങിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു. പിന്നീട് രാജ്ഘട്ടിൽ സർവമത പ്രാർഥനയും നടന്നു. ബാപ്പുവിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണമിക്കുന്നുവെന്നും രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ മുഴുവൻ രക്തസാക്ഷികളേയും ഈ അവസരത്തിൽ ഓർക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വാർഷികമാണ് രാജ്യം ആചരിച്ചത്.

ഗാന്ധിയുടെ ഓർമ്മകൾ ഉറങ്ങുന്ന സബർമതി ആശ്രമത്തില്‍ ഒരാഴ്ച് നീളുന്ന സമാധി ആചരണമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശാന്തിയാത്രയും, ഭജൻ സന്ധ്യയും സമാധി ആചരണത്തിന്റെ ഭാഗമായി നടക്കും. രക്തസാക്ഷി ദിനത്തിൽ പാളയം രക്തസാക്ഷി പണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അര്‍പ്പിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയ്, ഡിജിപി അനിൽ കാന്ത് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗാന്ധി സ്മരണയിൽ രണ്ട് മിനിറ്റ് മൗനം ആചരിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മതേതര ഇന്ത്യയെ വിഭാവന ചെയ്തതിനാണ് ഗാന്ധിജിയെ വര്‍ഗീയവാദികൾ ഇല്ലാതാക്കിയതെന്ന് മുഖ്യമന്ത്രി അനുസ്മരണക്കുറിപ്പിൽ വ്യക്തമാക്കി.

ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നതിനു പകരം ഗാന്ധി മരണപ്പെട്ടു എന്ന് കുട്ടികളെ പറഞ്ഞുപഠിപ്പിക്കുന്ന അവസ്ഥ ഇന്ന് പലയിടത്തുമുണ്ടാവുന്നു. ഗാന്ധി വധിക്കപ്പെട്ടപ്പോൾ നിരോധിക്കപ്പെട്ട സംഘടനയാണ് ഇന്ന് രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെ നയിക്കുന്നത്. രാജ്യത്തെ ഫെഡറൽ മൂല്യങ്ങളിൽ വെള്ളം ചേര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരാൻ ശ്രമം നടക്കുന്നുവെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

Top