ഗ്രോ വാസുവിനെതിരായ കേസില്‍ ഏഴാം സാക്ഷി കൂറുമാറി; വിചാരണ നീട്ടി

കോഴിക്കോട്: ഗ്രോ വാസുവിനെതിരായ കേസില്‍ ഏഴാം സാക്ഷി കൂറുമാറി. കോഴിക്കോട് കുന്ദമംഗലം കോടതിയില്‍ നടന്ന വിചാരണക്കിടെ ഗ്രോ വാസുവിന് അനുകൂലമായാണ് പ്രോസിക്യൂഷന്‍ സാക്ഷിയുടെ കൂറുമാറ്റം. ഇതിനെത്തുടര്‍ന്ന് നാലാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കോടതി കേസ് ഈ മാസം 12 ലേക്ക് മാറ്റി.

കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ വേളയിലാണ് പ്രോസിക്യൂഷന്റെ ഏഴാം സാക്ഷിയായ ലാലുവാണ് കൂറുമാറിയത്. പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുന്നത് കണ്ടില്ലെന്നും പ്രതിഷേധക്കാരെ തിരിച്ചറിയില്ലെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ കച്ചവടക്കാരനായ ലാലു കോടതിയില്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നാലാം സാക്ഷിയെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഇതിനിടെ വിചാരണ നീട്ടിക്കൊണ്ട് പോകരുതെന്ന് വാസു കോടതിയോട് അഭ്യര്‍ത്ഥിച്ചു. വിചാരണ നീട്ടിക്കൊണ്ടു പോകില്ലെന്നും വേഗത്തില്‍ തീര്‍ക്കുമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് കേസ് ഈ മാസം പന്ത്രണ്ടിലേക്ക് മാറ്റുകയായിരുന്നു. കൂറുമാറിയ ഏഴാം പ്രതി ലാലുവിന് പുറമേ മറ്റു മൂന്ന് സാക്ഷികള്‍ കൂടി ഇന്ന് കോടതിയില്‍ ഹാജരായി. കോടതി നടപടികള്‍ക്ക് ശേഷം മുദ്രാവാക്യം വിളികളോടെയാണ് വാസു ജയിലിലേക്ക് മടങ്ങിയത്.

വാസുവിനെതിരായ കേസിലെ വിചാരണ നീട്ടിക്കൊണ്ട് പോകാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. കേസില്‍ പിഴയടക്കാനോ ജാമ്യം എടുക്കാനോ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ഒരു മാസത്തിലേറെയായി വാസു ജയിലില്‍ തുടരുകയാണ്. കരുളായിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ പ്രതിഷേധം സംഘടിപ്പിച്ച കേസില്‍ ജൂലൈ 29നാണ് വാസു അറസ്റ്റിലായത്.

Top