ഏഴ് വയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവം, ചെറിയമ്മയെ ചോദ്യം ചെയ്യണമെന്ന് അച്ഛന്‍

കൊല്ലം: അഞ്ചലില്‍ ഏഴ് വയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ ചെറിയമ്മയെ ചോദ്യം ചെയ്യണമെന്ന് കുട്ടിയുടെ അച്ഛന്‍.

കൃത്യം നടന്ന ഏറുമാടത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ഇക്കാര്യം പൊലീസിനോട് ഇവര്‍ പറഞ്ഞില്ലെന്നാണ് പരാതി. ഇത് സംബന്ധിച്ച് പുനലൂര്‍ ഡി.വൈ.എസ്.പിയോട് പരാതിപ്പെട്ടതായും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും വീട്ടുകാര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ബന്ധുവില്‍ നിന്ന് പെണ്‍കുട്ടിക്ക് നേരത്തെയും പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ വീട്ടുകാര്‍ ഇത് മറച്ചു വയ്ക്കുകയായിരുന്നെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

കുട്ടിയുടെ മൃതദേഹം വീടിന് സമീപം സംസ്‌കരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ദൂരെയുള്ള അച്ഛന്റെ വീട്ടിലാണ് സംസ്‌കരിച്ചത്. നാട്ടുകാരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ അമ്മയെയും സഹോദരിയെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റുകയും സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്.

ഏരൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മിയെയാണ് കുളത്തൂപ്പുഴ ചെറുകര പാതയില്‍ റബര്‍ എസ്റ്റേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നിന് മുകളില്‍ ആളൊഴിഞ്ഞ ഭാഗത്ത് റബര്‍ തൈകള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് സ്റ്റാന്‍ഡിന് മുകളില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹം.

കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവുമായ രാഗേഷിനെ പൊലീസ് പിടികൂടിയിരുന്നു.

Top