സംസ്ഥാനത്ത് ഇന്ന് വാഹനാപകടങ്ങളിൽ മരിച്ചത് ഏഴ് പേർ

തിരുവനന്തപുരം : വാഹനാപകടങ്ങളിൽ സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം. കണ്ണൂർ കണ്ണാടിപ്പറന്പിൽ സ്കൂട്ടർ, വൈദ്യുതി പോസ്റ്റിലിടിച്ച് അഞ്ച് വയസുകാരി അടക്കം രണ്ട് പേർ മരിച്ചു, തൃശ്ശൂരിൽ രണ്ട് അപകടങ്ങളിലായി മൂന്ന് യുവാക്കൾ മരിച്ചു. തൃശ്ശൂർ നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം, തിരൂർ സ്വദേശികളാണ് മരിച്ചവർ.

വലപ്പാട് കുരിശുപള്ളിക്ക് സമീപം ബൈക്ക് മറിഞ്ഞാണ് മറ്റൊരു അപകടം. ഈ അപകടത്തിൽ കുന്നംകുളം സ്വദേശി ജുബിൻ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കണ്ണൂർ ആറാം പീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് മറ്റൊരു അപകടമുണ്ടായി. കാട്ടാമ്പള്ളി ഇടയിൽപീഠിക സ്വദേശികളായ അജീറും ബന്ധുവായ 5 വയസ്സുകാരി റാഫിയയുമാണ് മരിച്ചത്. കണ്ണാടിപറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചു പോകുന്നതിനിടെ ഇന്നലെ രാത്രി 10 മണിയോടെയിരുന്നു അപകടം.

പാലാ പ്രവിത്താനത്ത് നിയന്ത്രണം നഷ്ടമായ സ്കൂട്ടർ മതിലിൽ ഇടിച്ച് പാല സ്വദേശിയായ യുവാവ് മരിച്ചു. ഉള്ളനാട് സ്വദേശി സ്റ്റെഫിൻ തോമസാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെ പ്രവിത്താനം – പയ്യപ്പാറ റോഡിലായിരുന്നു അപകടം. നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ടിപ്പർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി വയോധികൻ മരിച്ചു. ആറാലുമൂട് സ്വദേശി ഗോപാലൻ മരിച്ചത്. മിനി ടിപ്പർ ലോറിയാണ് കടയിലേക്ക് പാഞ്ഞ് കയറിയത്.

Top