മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചിട്ട് ഏഴ് മാസം കഴിഞ്ഞു; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചിട്ട് ഏഴ് മാസം കഴിഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടെന്ന് ധരിക്കുന്നത് ധാര്‍ഷ്ട്യമാണ്. മുഖ്യമന്ത്രി വാസ്തവത്തില്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിക്ക് എതിരായി ജനങ്ങള്‍ പ്രതികരിക്കും. അതിന്റെ പ്രതിഫലനമാകും പുതുപ്പള്ളിയില്‍ ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ് ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളമില്ല. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ കഷ്ടപ്പെടുന്നു.സപ്ലൈക്കോയില്‍ സാധനങ്ങള്‍ ഇല്ല. ഇത്തവണ ഓണം ഉണ്ണാന്‍ കഴിയാത്ത അവസ്ഥയാണ്. തുടര്‍ ഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്ക്. ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ ജയിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതാണ് ഏറ്റവും പ്രധാനപ്പെട്ട അജണ്ട, ചാണ്ടി ഉമ്മന് ചരിത്ര വിജയമായിരിക്കും. മറ്റൊരു വിഷയത്തെ പറ്റിയും പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം താനും ചില കാര്യങ്ങള്‍ പറയുമെന്ന് കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു. കെ കരുണാകരന്റെ പേരിലുള്ള സ്മാരകത്തിന്റെ പണി തിരുവനന്തപുരത്ത് ഇതുവരെ ആരംഭിച്ചിട്ടില്ല. ലോക്‌സഭാ കാലാവധി കഴിഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ ശ്രദ്ധ നല്‍കാന്‍ ആഗ്രഹിക്കുന്നു. അതുവരെ പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കാനാണ് ആഗ്രഹം. ആറാം തീയതിക്ക് ശേഷം വിശദമായി പറയാമെന്നും കെ മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി ചുരുക്കിയതില്‍ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍. തല്‍ക്കാലം തെലങ്കാന തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചാല്‍ മറുപടി പറയാമെന്നും കേരളത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top