യൂറോപ്പിൽ 2022 മാര്‍ച്ച് ആകുമ്പോഴേക്കും ഏഴ് ലക്ഷം പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യസംഘടന

ജനീവ: കൊവിഡിന്റെ പുതിയ തരംഗത്തില്‍ വലയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ 2022 മാര്‍ച്ച് മാസം ആകുമ്പോഴേക്കും ഏഴ് ലക്ഷം പേര്‍ കൂടി രോഗം ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 53 രാജ്യങ്ങളെയാണ് യൂറോപ്യന്‍ രാജ്യങ്ങളായി ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. ഇവയിലെല്ലാം കൂടി ഇതുവരെ 15 ലക്ഷത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

മാര്‍ച്ച് മാസത്തോടെ ഇതില്‍ 49 രാജ്യങ്ങളിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലും (ഐ.സി.യു) രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് കാരണം വലിയ സമ്മര്‍ദ്ദമുണ്ടാവുമെന്നും സംഘടന പറയുന്നു. യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണകാരണം കൊവിഡ് ആണെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.

യൂറോപ്പിലെ ദിവസേനയുള്ള കൊവിഡ് മരണങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം 4200 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയിലാണ് മരണനിരക്ക് ഏറ്റവും കൂടുതല്‍. ദിവസേനയുള്ള മരണനിരക്ക് റഷ്യയില്‍ 1200 കടന്നു. വാക്‌സിന്‍ എടുക്കാത്തവരുടെ ഉയര്‍ന്ന നിരക്കും ഡെല്‍റ്റ വകഭേദത്തിന്റെ പകര്‍ച്ചയുമാണ് പുതിയ തരംഗത്തിന് കാരണമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

Top