ബസ് അപകടം ; ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ജിദ്ദ : ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. അപകടത്തില്‍പ്പെട്ട് മദീന കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെയും ബസില്‍ യാത്ര ചെയ്ത കാണാതായവരുടെയും പേരുവിവരങ്ങളാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തുവിട്ടിട്ടത്. ഇതില്‍ മലയാളികളാരും ഇല്ല.

ബസ്സിലുണ്ടായിരുന്ന പൂണെ സ്വദേശികളായ മതീന്‍ ഗുലാം, ഭാര്യ സീബ നിസാം എന്നിവര്‍ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളതെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ബിഹാര്‍ മുസഫര്‍പുര്‍ സ്വദേശി അശ്‌റഫ് ആലം, യു.പി സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സീശാന്‍ ഖാന്‍, ബിലാല്‍, പശ്ചിമ ബംഗാള്‍ സ്വദേശി മുഖ്താര്‍ അലി എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏഴുപേരുടെയും വിശദ വിവരങ്ങള്‍ സൗദി അധികൃതര്‍ക്ക് കോണ്‍സുലേറ്റ് കൈമാറിയിട്ടുണ്ട്.

ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ട്. കാണാതായവര്‍ മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. എങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ 0500127992, 0556122301 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

ഒക്ടോബര്‍ 16-നുണ്ടായ ബസ് അപകടത്തില്‍ വിവിധ രാജ്യക്കാരായ 36 പേര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top