വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എൻ കോളേജ് ഫണ്ട് തട്ടിപ്പില്‍ തുടരന്വേഷണ ഉത്തരവ് റദ്ദാക്കി, വിചാരണ നടക്കും

എറണാകുളം: വെള്ളാപ്പള്ളി നടേശൻ പ്രതിയായ എസ് എൻ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെനനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വെള്ളാപ്പള്ളി വീണ്ടും കേസിലെ പ്രതിയായതോടെ എസ് എൻ ട്രസ്റ്റിലെ സ്ഥാനം തുടരുന്നതിലും നിയമപ്രശ്നമുണ്ട്. പുതിയ നിയമാവലി പ്രകാരം കേസ് അന്വേഷണം നേരിടുന്നവർ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ് ഹൈക്കോടതി വിധി. 1998 എസ് എൻ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്. 1 കോടി രൂപ പിരിച്ചെടുത്തതിൽ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എൻ ട്രസ്റ്റിലേക്ക് മാറ്റി.കമ്മിറ്റി ചെയർമാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ അന്ന് കൊല്ലം എസ് എൻ ഡി പി വൈസ് പ്രസിഡന്റും, ട്രസ്റ്റിന്റെ ബോർഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.

2020 ൽ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി കൊല്ലം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വീണ്ടും പുനരന്വേഷണത്തിന് ഇതേ കോടതി അനുമതി നൽകി. തുടർന്ന് വെള്ളാപ്പള്ളി പ്രതി അല്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

Top