ഇ ബുള്‍ജെറ്റിന് തിരിച്ചടി; എംവിഡിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ക്ക് തിരിച്ചടി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അതേസമയം വാഹനം വിട്ടുനല്‍കില്ലെന്നും കോടതി വ്യക്തമാക്കി. നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ മോര്‍ട്ടോര്‍വാഹന വകുപ്പിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി വാഹനം വിട്ടുകിട്ടണമെന്ന വ്‌ളോഗര്‍മാരുടെ ആവശ്യം തള്ളുകയായിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് ടെംപോ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലെന്നായിരുന്നു എംവിഡിയുടെ വാദം. ആറ് മാസത്തേക്കായിരുന്നു രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.

ഓഗസ്റ്റ് ഒമ്പതിന് കണ്ണൂര്‍ ആര്‍ടിഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും, പൊതുമുതല്‍ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കുകയും ചെയ്!ത കേസിലാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായത്. റിമാന്‍ഡിലായതിന്റെ പിറ്റേ ദിവസം മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

Top