സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മാണത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടി

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക്-5ന്റെ നിര്‍മാണത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ). സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ ടെസ്റ്റ് ലൈസന്‍സിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) മുമ്പാകെ അപേക്ഷ നല്‍കിയിട്ടുള്ളത്.

സ്പുട്‌നിക്കിന്റെ ഇന്ത്യയിലെ നിര്‍മാണ-വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് വേണ്ടി ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനം വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. കര്‍ണാടകയില്‍ ധാര്‍വാഡിലെ ബേലൂര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശില്‍പ ബയോളജിക്കല്‍സ് വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി ഡോസ് വാക്സിന്‍ ഉല്‍പാദിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (ആര്‍.ഡി.ഐ.എഫ്) സഹകരണത്തോടെ ഡല്‍ഹിയിലെ പനേസിയ ബയോടെക്കും സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. വര്‍ഷത്തില്‍ 10 കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ സ്പുട്നിക് വാക്‌സിന്‍ റഷ്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. 91.6 ശതമാനമാണ് കോവിഡ് പ്രതിരോധത്തില്‍ സ്പുട്നിക്കിന്റെ ഫലപ്രാപ്തി. നിലവില്‍ 66 രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗത്തിലുണ്ട്.

Top