സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; ബിസിജി, റോട്ടാ വാക്‌സിന്‍ ഉല്‍പാദനത്തെ ബാധിച്ചേക്കും

പൂനെ:സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ വ്യാഴാഴ്ചയുണ്ടായ തീപ്പിടിത്തം ബി.സി.ജി, റോട്ടാ വാക്സിന്‍ ഉല്പാദനത്തെ ബാധിച്ചേക്കാമെന്ന് കമ്പനി. തീപ്പിടിത്തത്തില്‍ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു.

‘പൂനെയിലെ മഞ്ചരിയിലുളള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം ബി.സി.ജി. റോട്ടാ വാക്സിന്‍ എന്നിവയുടെ ഉല്പാദനത്തെ ബാധിക്കും.’ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തീപ്പിടിത്തം കോവിഡ് വാക്സിനായ കോവിഷീല്‍ഡിന്റെ ഉല്പാദനത്തെ ബാധിക്കില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ. അദാര്‍ പൂനവാല ഉറപ്പു നല്‍കിയിരുന്നു.

വ്യാഴാഴ്ച വൈകീട്ട് 2.45 നാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലെ നാല്,അഞ്ച് നിലകളില്‍ തീപിടുത്തമുണ്ടായത്. കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടത്തിലെ മറ്റൊരു കംപാര്‍ട്ട്മെന്റിലും തീപ്പിടിത്തമുണ്ടായി. സംഭവത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.

കോവിഷീല്‍ഡ് നിര്‍മാണ യൂണിറ്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുളള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് വിദഗ്ധര്‍ വെള്ളിയാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചു. അപടകത്തില്‍ മരിച്ചവര്‍ക്ക് കമ്പനി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Top