അമേരിക്കയില്‍ 93 കൊലപാതകങ്ങള്‍ നടത്തിയ സീരിയല്‍ കില്ലര്‍ അന്തരിച്ചു

വാഷിംടണ്‍: അമേരിക്കയെ വിറപ്പിച്ച സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍(80) മരണപ്പെട്ടു. പത്തൊന്‍പത് സംസ്ഥാനങ്ങളിലായി 93 കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയത്. സാമുവല്‍ നടത്തിയ കൊലപാതക കേസുകളില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാളുടെ അന്ത്യം. ലൈംഗിക തൊഴിലാളികളും മയക്കുമരുന്നിന് അടിപ്പെട്ടവരും കറുത്ത വര്‍ഗക്കാരായ സ്ത്രീകളുമാണ് സാമുവല്‍ കൊലപ്പെടുത്തിയവരില്‍ ഭൂരിഭാഗവും.

93 പേരെ കൊലപ്പെടുത്തിയെന്ന് സാമുവല്‍ ലിറ്റില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇയാള്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ കൊലപാതകങ്ങളില്‍ പലതും ഒരിക്കലും തെളിയിക്കപ്പെടില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയായിരുന്നു സാമുവലിന്റെ മരണം.

സാമുവല്‍ കൊലപ്പെടുത്തിയെന്ന് പറയുന്നവരില്‍ പലരെയും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സാമുവലിന്റെ മരണത്തോടെ ഇയാള്‍ കൊലപ്പെടുത്തിയ ആളുകളുടെ ബന്ധുക്കളിലേക്ക് എത്തിച്ചേരുക എന്ന ദൗത്യം പൊലീസിന് വിഷമമേറിയതാകും.

2014ല്‍ ഡി.എന്‍.എ തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകളില്‍ ഇയാളെ ശിക്ഷിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം നിരപരാധിയാണെന്നാണ് സാമുവല്‍ പറഞ്ഞിരുന്നത്. അവസാനകാലത്താണ് സാമുവല്‍ കൂടുതല്‍ കേസുകളില്‍ കുറ്റസമ്മതം നടത്തിയിരുന്നത്.

60ല്‍ അധികം കൊലപാതകങ്ങള്‍ സാമുവലുമായി നേരിട്ട് ബന്ധമുള്ളതാണെന്ന് എഫ്.ബി.ഐ വ്യക്തമാക്കിയിരുന്നു. കൊലപാതകങ്ങള്‍ നടത്തിയെന്ന് പറയുമ്പോഴും കൊലപ്പെടുത്തിയവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ പറഞ്ഞിട്ടില്ല. എന്നാല്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രം, സംഭവം നടന്ന സ്ഥലം, തുടങ്ങിയവയെക്കുറിച്ച് കൃത്യമായ ചിത്രം ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.

Top