സെര്‍ജിയോ റാമോസ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

മാഡ്രിഡ്: സ്പെയിന്‍ മുന്‍ നായകന്‍ സെര്‍ജിയോ റാമോസ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സ്പെയിനിനായി 18 വര്‍ഷം ബൂട്ടുകെട്ടിയ റാമോസ് മുന്‍ നായകന്‍ കൂടിയാണ്. സ്പെയിന്‍ ജേഴ്സിയില്‍ 180 മത്സരങ്ങള്‍ റാമോസ് കളിച്ചു. 2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ റാമോസ് അംഗമായിരുന്നു.സ്പെയിന്‍ പരിശീലകന്‍ ലൂയിസ് എന്‍റിക്വെയുടെ ഭാവി പദ്ധിതികളില്‍ താന്‍ ഭാഗമല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് 36കാരനായ റാമോസ് പറഞ്ഞു.നീണ്ട ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് റാമോസ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇന്ന് രാവിലെ സ്പെയിന്‍ മുഖ്യ പരിശീലകന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. എത്രയൊക്കെ മികച്ച പ്രകടനം നടത്തിയാലും ദേശീയ ടീമിന്‍റെ ഭാവി പദ്ധതികളില്‍ ഞാനുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ദുഖത്തോടെ ആ തീരുമാനം ഞാനെടുക്കുകയാണ്.കുറച്ചുകാലം കൂടി കളി തുടരാനാവുമെന്നും നല്ല രീതിയില്‍ കരിയര്‍ അവസാനിപ്പിക്കാനാവുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. ഈ തീരുമാനം ഞാനായിട്ട് എടുത്തതല്ല.

പക്ഷെ 18 വര്‍ഷമായി രാജ്യത്തിനായി കളിക്കുന്ന താരമെന്ന നിലയില്‍ ഈ തീരുമാനം എടുക്കാനുളള അവകാശം എനിക്ക് നല്‍കാമായിരുന്നു. ഞാനത് അര്‍ഹിച്ചിരുന്നു.കാരണം, പ്രായം മാത്രമല്ല പ്രകടനവും കഴിവും കൂടി കണക്കിലെടുക്കണം. കാരണം ഈ പ്രായത്തിലും മോഡ്രിച്ചിന്‍റെയും മെസിയുടെയും പെപ്പെയുടെയും എല്ലാം പ്രകടനങ്ങളെ ഞാന്‍ ആദരിക്കുന്നു. എന്നാല്‍ എന്‍റെ കാര്യത്തില്‍ പക്ഷെ അത് അങ്ങനെയായില്ല. കാരണം, ഫുട്ബോള്‍ എല്ലാകാലത്തും നിതി കാണിക്കില്ല, അതുപോലെ ഫുട്ബോള്‍ എന്നാല്‍ വെറും ഫുട്ബോള്‍ മാത്രവുമല്ല -റാമോസ് കുറിച്ചു.

Top