സെന്തില്‍ ബാലാജി കേസ്; മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

 

ചെന്നൈ: സെന്തില്‍ ബാലാജി കേസ് മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വകുപ്പില്ലാതെ മന്ത്രിയായി സെന്തില്‍ ബാലാജി തുടരുന്നതിന് എതിരെയാണ് ഹര്‍ജി. ദേശീയ മക്കള്‍ ശക്തി കക്ഷിയാണ് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ എസ് വി ഗംഗാപുര്‍ വാല , പി ഡി ആദി കേശവുലു എന്നിവരാണ് ഹര്‍ജി പരിഗണിക്കുക.

സെന്തില്‍ ബാലാജി വകുപ്പില്ലാതെ മന്ത്രിയായി തുടരുന്നത് ഗവര്‍ണര്‍ അംഗീകരിക്കുന്നില്ല. മന്ത്രിയായി നിയോഗിച്ചു സര്‍ക്കാര്‍ പണം പാഴാക്കുകയാണ്. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം മന്ത്രിയായി തുടരുന്നതെന്നും ഹര്‍ജിയില്‍ ചോദിച്ചിട്ടുണ്ട്.

സെന്തില്‍ ബാലാജിക്കെതിരെ കേസുകള്‍ നിലവിലുണ്ടെന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലാണെങ്കിലും സര്‍ക്കാരിന്റെ രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതു തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം, ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിലേക്കു മാറ്റിയ സെന്തില്‍ ബാലാജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതിനിടെ മൗലികാവകാശങ്ങള്‍ ലംഘിച്ചും മാനുഷിക പരിഗണന നല്‍കാതെയുമാണു മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്നു കുടുംബം മദ്രാസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സെന്തില്‍ ബാലാജിയുടെ ഭാര്യ മേഘല സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ജെ.നിഷ ബാനു, ഡി.ഭരതചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.ആര്‍.ഇളങ്കോയാണ് ഇക്കാര്യം ഉന്നയിച്ചത്.

 

 

Top