സെന്‍സെക്‌സ് 182 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു. നിഫ്റ്റി 15,700ന് താഴെയെത്തി. കോവിഡിന്റെ ഡെല്‍റ്റ വേരിയന്റ് പടരുന്നത് ഏഷ്യന്‍ വിപണികളെയെല്ലാം സമ്മര്‍ദത്തിലാക്കി. സെന്‍സെക്‌സ് 182.75 പോയന്റ് നഷ്ടത്തില്‍ 52,386.19ലും നിഫ്റ്റി 38.10 പോയന്റ് താഴ്ന്ന് 15,689.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍, റിലയാല്‍റ്റി എന്നിവ രണ്ടുശതമാനത്തോളം ഉയര്‍ന്നു. ഓട്ടോ, ഐടി, എനര്‍ജി, ബാങ്ക് സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.4-0.6ശതമാനം നേട്ടമുണ്ടാക്കി.

രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധനവുണ്ടായി. ഡോളറിനെതിരെ 74.63 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.71 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. 74.56-74.68 നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

 

Top