സെന്‍സെക്സ് 1,708 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്ക വിപണിയെ ആശങ്കയിലാക്കി. കനത്ത വില്പന സമ്മര്‍ദമാണ് വ്യാപാരത്തിലുടനീളം പ്രകടമായത്. ഇതോടെ സെന്‍സെക്‌സിന് 1,707.94 പോയന്റും നിഫ്റ്റിക്ക് 524.10 പോയന്റും നഷ്ടമായി. 3.44ശതമാനം നഷ്ടത്തില്‍ സെന്‍സെക്‌സ് 47,883.38ലും 3.53ശതമാനം താഴ്ന്ന് നിഫ്റ്റി 14,310.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 2433 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 493 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 171 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഡിവീസ് ലാബ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

സെക്ടറല്‍ സൂചികകളില്‍ പൊതുമേഖ ബാങ്ക് സൂചികയാണ് കനത്തനഷ്ടമുണ്ടാക്കിയത്. സൂചിക ഏഴു ശതമാനത്തിലേറെ താഴ്ന്നു. ഓട്ടോ, എനര്‍ജി, ഇന്‍ഫ്ര, മെറ്റല്‍ സൂചികകള്‍ 4-5ശതമാനം നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയ്ക്കും സ്‌മോള്‍ ക്യാപ് സൂചികകയ്ക്കും 4-5 ശതമാനത്തോളം നഷ്ടമായി.

 

Top