ഉത്സവ ആഴ്ച അവസാനിക്കുമ്പോൾ സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിൽ

മുംബൈ: ആഭ്യന്തര ഓഹരി സൂചികകൾക്ക് ഇന്ന് നേട്ടം. ആഗോള സൂചനകൾ നഷ്ടത്തിലായിരുന്നെങ്കിൽ കൂടി രണ്ടാം സെഷനിലും ആഭ്യന്തര ഓഹരി മുന്നേറി. ബിഎസ്ഇ സെൻസെക്സ് സൂചിക 203.01 പോയിന്റ് ഉയർന്ന് 59,959.85 ൽ അവസാനിച്ചു, എൻഎസ്ഇ നിഫ്റ്റി 49.85 പോയിന്റ് ഉയർന്ന് 17,786.80 ൽ ക്ലോസ് ചെയ്തു. ബിഎസ്ഇ 0.34 ശതമാനവും എൻഎസ്ഇ 0.28 ശതമാനവും വളർച്ച നിരക്ക് രേഖപ്പെടുത്തി.

ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തിൽ ആയിരുന്നെങ്കിൽ കൂടി ഇടയ്ക്ക് സൂചികകൾ നഷ്ടത്തിലേക്ക് നീങ്ങിയിരുന്നു. ബിഎസ്ഇ സെൻസെക്‌സ് ആദ്യ വ്യാപാരത്തിൽ 60,133 വരെ ഉയർന്നെങ്കിലും പിന്നീട് 59,739 വരെ താഴ്ന്നു. വില്പന സമ്മർദ്ദം നിലനിന്നെങ്കിലും വ്യാപാരം അവസാനിക്കാറായപ്പോൾ സൂചികകൾ ഉയർന്നു.

അതേസമയം ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു. വ്യക്തിഗത ഓഹരികളിൽ, റിലയൻസ് ഓഹരികൾ മൂന്ന് ശതമാനം ഉയർന്നു. അറ്റാദായത്തിൽ 4 മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തിയ മാരുതിയുടെ ഓഹരികളും ഉയർന്ന് 9,495 രൂപയിലെത്തി.

വിപണിയിൽ ഇന്ന്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ് കോർപ്പറേഷൻ, ടൈറ്റൻ, ബജാജ് ഫിൻസെർവ് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. അതേസമയം, മറുവശത്ത്, ടെക് മഹീന്ദ്രയും ടാറ്റ സ്റ്റീലും 2.5 ശതമാനം വീതം ഇടിഞ്ഞു. . സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ, ആക്‌സിസ് ബാങ്ക് ഓഹരികൾ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഇടിഞ്ഞു. നൈകയുടെ ഓഹരി 7 ശതമാനം ഇടിവോടെ റെക്കോർഡ് താഴ്ചയിലേക്ക് എത്തി.

മേഖലകൾ പരിശോധിക്കുമ്പോൾ ബിഎസ്ഇയിൽ ഓട്ടോ സൂചിക ഏകദേശം 2 ശതമാനം ഉയർന്നു. എനർജി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകളാണ് മറ്റ് പ്രധാന നേട്ടമുണ്ടാക്കിയത്. അതേസമയം, ലോഹ സൂചിക 1.4 ശതമാനം ഇടിഞ്ഞു, ഐടി സൂചിക 0.7 ശതമാനം ഇടിഞ്ഞു.

Top