‘പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സിപിഎമ്മില്‍ സ്വീകാര്യത ഉണ്ടാകണം’; ജി. സുധാകരന്‍

ആലപ്പുഴ: പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍. കായംകുളത്ത് താന്‍ മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരിയെന്ന് ജി.സുധാകരന്‍ തുറന്നടിച്ചു. കാലുവാരല്‍ കലയായി കൊണ്ടു നടക്കുന്നവര്‍ കായംകുളത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ കെ കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്നു. പാര്‍ട്ടി ശക്തി കേന്ദ്രമായ പത്തിയൂരിലും വോട്ട് കുറഞ്ഞു. താന്‍ മത്സരിച്ച് വിജയിച്ചതെല്ലാം യുഡിഎഫിന് മുന്‍തൂക്കമുള്ള സീറ്റുകളിലായിരുന്നു. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കായംകുളത്ത് നടന്ന പിഎ.ഹാരിസ് അനുസ്മരണത്തിലാണ് വിമര്‍ശനം.

കഴിഞ്ഞ ദിവസം നവ കേരള സദസിനിടെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെയും ജി സുധാകരന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ‘മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യത ഉണ്ടാകണമെന്നും ജി സുധാകരന്‍ തുറന്നടിച്ചു. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സിപിഎമ്മില്‍ സ്വീകാര്യത ഉണ്ടാകണം. പ്രസ്ഥാനം വളര്‍ന്നത് അങ്ങനെയാണ്. മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കില്ലെന്ന് ഓര്‍മ്മിക്കണം. കണ്ണൂരില്‍ ചിലയിടത്ത് അതിന് കഴിയുമായിരിക്കും. പക്ഷേ ആലപ്പുഴയില്‍ അത് നടക്കില്ലെന്നും സുധാകരന്‍ തുറന്നടിച്ചു. പരസ്യവിമര്‍ശനങ്ങള്‍ ഇനിയുമുണ്ടാകുമെന്ന സൂചനയാണ് ജി സുധാകരന്‍ നല്‍കുന്നത്.

Top