പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. രാമക്ഷേത്ര ഉദ്ഘാടനത്തിനും അബുദാബിയിലെ ബിഎപിഎസ് ഹിന്ദുക്ഷേത്രത്തിന്റെ പരിപാടികള്‍ക്കും ശേഷം മാത്രമേ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂ. തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ ‘ഹിന്ദു ഹൃദയ സാമ്രാട്ടായി’ അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘അച്ഛേ ദിനിന് എന്ത് സംഭവിച്ചു? പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍ക്ക് എന്ത് സംഭവിച്ചു? താഴെത്തട്ടിലുള്ളവര്‍ക്ക് പ്രയോജനം ചെയ്യുന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് എന്ത് സംഭവിച്ചു? ഓരോ ഇന്ത്യക്കാരന്റെയും പോക്കറ്റുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ഡിസ്‌പോസിബിള്‍ വരുമാനം (ഡിപിഐ), നിക്ഷേപിച്ചതിന് എന്ത് സംഭവിച്ചു? ഹിന്ദുത്വവും ജനക്ഷേമവും ആയി രൂപപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ഈ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്’-അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രവും, ഫെബ്രുവരി 14ന് അബുദാബിയിലെ ഹിന്ദുക്ഷേത്രവും ഉദ്ഘാടനം ചെയ്യും. അധികം വൈകാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. സന്ദേശം വ്യക്തമാണ്…2009-ല്‍ മോദിയെ സാമ്പത്തിക വികസനത്തിന്റെ അവതാരമായി ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കു വിറ്റു. 2019ലെ പുല്‍വാമ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പിനെ ദേശീയ സുരക്ഷാ തെരഞ്ഞെടുപ്പാക്കി മാറ്റാന്‍ മോദിക്ക് അവസരം നല്‍കി. 2024-ല്‍ മോദിയെ ‘ഹിന്ദു ഹൃദയ സാമ്രാട്ടായി’ ബിജെപി അവതരിപ്പിക്കുമെന്ന് വ്യക്തമാണ്’- ശശി തരൂര്‍ പറഞ്ഞു.

Top