മോദിക്ക് കത്തയച്ചു; തഞ്ചാവൂരിൽ ഗവേഷക വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത് സിബിഐ

ചെന്നൈ; പ്രധാനമന്ത്രി നരേന്ദ്രമോദിത്ത് കത്തയച്ച ഗവേഷക വിദ്യാർഥിയെ സിബിഐ കസ്റ്റ‍ഡിയിലെടുത്തു. തമിഴ്നാട് തഞ്ചാവൂർ സ്വദേശി വിക്ടർ ജയിംസ് രാജ എന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 24 മണിക്കൂറായി ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് കുടുംബം പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയിൽ ഓർഗാനിക് ഫാമിങ്ങിൽ ഗവേഷക വിദ്യാർഥിയാണ് വിക്റ്റർ. തഞ്ചാവൂരിലെ വീട്ടിൽ നിന്ന് ബുധനാഴ്ച രാവിലെ 7.30നു ഡൽഹിയിൽനിന്നുള്ള 11 സിബിഐ ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. പ്രധാനമന്ത്രിക്ക് അയച്ച മെയിലിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്ന് കുടുംബത്തെ സിബിഐ അറിയിച്ചു. പുതുകോട്ടയിലുള്ള കേന്ദ്രസർക്കാരിന്റെ ഐഐസിപിഡി അവാർഡ് ഹൗസിൽ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്.

എന്നാൽ വിക്റ്റർ പ്രധാനമന്ത്രിക്ക് അയച്ച മെയിലിലെ വിവരങ്ങൾ പുറത്തുവിടാൻ സിബിഐ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ഒപ്പം വിഷയം അന്വേഷിക്കാൻ എത്തിയ സംസ്ഥാന പൊലീസ് സംഘത്തെ തടയുകയും ചെയ്തു. പ്രമുഖരായ വ്യക്തികൾക്ക് ഇമെയിൽ ആയും സമൂഹമാധ്യമങ്ങളിലും മറ്റും തന്റെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള കത്തായിരിക്കാം പ്രധാനമന്ത്രിക്ക് അയച്ച‌തെന്നാണ് മാതാപിതാക്കൾ പറയുന്നത്.

Top