ധനവിനിയോഗ ബില്‍ പാസ്സാക്കി; അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം

usmoneybill

വാഷിങ്ടണ്‍: ധനബില്‍ പാസ്സാകാത്തതിനെ തുടര്‍ന്ന് അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍സുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് സാമ്പത്തിക പ്രതിസന്ധികള്‍ക്ക് വിരാമമായത്. 18നെതിരെ 81 വോട്ടുകള്‍ക്കാണ് ധനബില്‍ പാസാക്കിയത്. മൂന്നുദിവസം നീണ്ട സാമ്പത്തിക പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായത്. മൂന്നാഴ്ച കൂടി സര്‍ക്കാരിന്റെ ചെലവിനുള്ള ധനം അനുവദിക്കാനാണു സെനറ്റില്‍ തീരുമാനമായത്.

പതിനെട്ടിനെതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റ് പാസാക്കിയത്. 60 വോട്ടുകളാണു ബില്‍ പാസാകാന്‍ ആവശ്യമായിരുന്നത്. സെനറ്റ് അംഗീകരിച്ചതിനു പിന്നാലെ യുഎസ് ജനപ്രതിനിധി സഭ 150 നെതിരെ 266 വോട്ടിന് ഇത് അംഗീകരിച്ചതോടെ ബില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒപ്പിനായി വൈറ്റ് ഹൗസിലേക്ക് അയച്ചു. ഇതില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചതോടെ ഫെബ്രുവരി എട്ടു വരെ യുഎസ് സര്‍ക്കാരിന്റെ ചെലവുകള്‍ക്കുള്ള തടസം നീങ്ങി.

കുടിയേറ്റ വിഷയത്തില്‍ സെനറ്റിലെ പ്രതിപക്ഷ നേതാവ് ഡമോക്രാറ്റുകാരനായ ചക് ഷൂമറും സെനറ്റിലെ ഭൂരിപക്ഷ നേതാവ് മിച്ച് മക്‌കോണലും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ബില്‍ പാസാക്കാന്‍ ഡമോക്രാറ്റുകള്‍ തയാറായത്. മതിയായ രേഖകളില്ലാതെ കുട്ടികളുമായി അമേരിക്കയിലെത്തിയ എട്ടു ലക്ഷത്തോളം പേര്‍ക്ക് സംരക്ഷണം നല്‍കുന്ന വിധത്തില്‍ കുടിയേറ്റബില്ലില്‍ ചര്‍ച്ചയാകമെന്ന റിപ്പബ്ലിക്കന്‍സിന്റെ ഉറപ്പിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. അടുത്ത മാസമാണ് ചര്‍ച്ച.

കുടിയേറ്റക്കാരെ നാടുകടത്തണമെന്ന ട്രംപിന്റെ നിലപാട് ഉപേക്ഷിക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. ഇത് റിപ്പബ്ലിക്കന്‍സ് അംഗീകരിക്കാത്തതിനാലാണ് സെനറ്റ് യോഗത്തില്‍ പ്രതിസന്ധിയുണ്ടായത്. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള നൂറംഗ സെനറ്റില്‍ ശനിയാഴ്ച ധനവിനിയോഗ ബില്‍ പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ് യുഎസ് സാമ്പത്തിക സ്തംഭനത്തിലേക്കു നീങ്ങിയത്. ഇതോടെ എട്ടു ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങി.

അവശ്യസര്‍വീസുകള്‍ മാത്രമാണു കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചത്. കുട്ടികളായിരിക്കുമ്പോള്‍ യുഎസിലേക്കു കുടിയേറിയ ഏഴുലക്ഷത്തിലേറെ പേര്‍ക്കു നല്‍കിയ താല്‍ക്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിന്‍വലിച്ചതാണു ഡമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയത്തില്‍ ഫെബ്രുവരി എട്ടു മുതല്‍ ചര്‍ച്ചയാകാമെന്നു ധാരണയായിട്ടുണ്ട്.

Top