സിഡ്‌നി: ട്വന്റി20 ലോകകപ്പിൽ സെമി ആവേശം ഇന്ന് മുതൽ. ആദ്യ സെമിയിൽ ന്യൂസിലൻഡിനെ പാകിസ്ഥാൻ നേരിടും. സിഡ്‌നിയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.
ഒന്നാം ഗ്രൂപ്പിലെ ചാമ്പ്യന്മാരായാണ് ന്യൂസിലൻഡ് സെമി ഫൈനലിലേക്ക് എത്തിയത്. സൂപ്പർ 12ലെ 5 കളിയിൽ മൂന്നെണ്ണത്തിൽ കെയ്ൻ വില്യംസണിന്റെ സംഘം ജയം പിടിച്ചപ്പോൾ ഒരെണ്ണത്തിൽ മാത്രമാണ് തോറ്റത്. സൗത്ത് ആഫ്രിക്കയെ നെതർലൻഡ്‌സ് തോൽപ്പിച്ചതാണ് പാകിസ്ഥാനെ സെമിയിൽ എത്താൻ തുണച്ചത്.
5 കളിയിൽ മൂന്ന് ജയവും രണ്ട് തോൽവിയുമാണ് പാകിസ്ഥാന്റെ സൂപ്പർ 12ലെ ഫലങ്ങൾ. സൂപ്പർ 12ൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ സിംബാബ്‌വെയോടും പാകിസ്ഥാന് തോൽവി സമ്മതിക്കേണ്ടി വന്നു. നിലവിലെ ഫോമിൽ പാകിസ്ഥാനെ സെമിയിൽ ന്യൂസിലൻഡ് തോൽപ്പിക്കാനുള്ള സാധ്യതകളാണ് കൂടുതൽ.
ഓപ്പണിങ്ങിൽ ഇറങ്ങുന്ന ക്യാപ്റ്റൻ ബാബർ അസം മങ്ങി കളിക്കുന്നതാണ് പാകിസ്ഥാന്റെ പ്രധാന തലവേദന. ട്വന്റി20 ലോകകപ്പിലെ 5 മത്സരങ്ങളിൽ നിന്ന് ബാബർ സ്‌കോർ ചെയ്തത് 39 റൺസ് മാത്രം. ബാബറിന് പകരം മുഹമ്മദ് ഹാരിസ് ഓപ്പണിങ്ങിലേക്ക് വരണം എന്ന ആവശ്യം ശക്തമാണ്. മറ്റൊരു ഓപ്പണറായ മുഹമ്മദ് റിസ്വാൻ 103 റൺസ് ആണ് സ്‌കോർ ചെയ്തത്. എന്നാൽ സ്‌ട്രൈക്ക്‌റേറ്റ് 100ൽ ഒതുങ്ങുന്നു എന്നതും പാകിസ്ഥാന് തിരിച്ചടിയ്ണ്.
1992 ലോകകപ്പിന്റെ ഓർമയിലാണ് ഇപ്പോൾ പാക് ആരാധകർ. അന്ന് നാലാം സ്ഥാനക്കാരായാണ് പാകിസ്ഥാൻ സെമിയിലേക്ക് കടന്നത്. സെമിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഫൈനലിൽ എത്തി. ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി പാകിസ്ഥാൻ കിരീടം ചൂടുകയും ചെയ്തു.
ഓസ്‌ട്രേലിയയെയ തോൽപ്പിച്ചാണ് ന്യൂസിലൻഡ് ടൂർണമെന്റ് ആരംഭിച്ചത്. ഇംഗ്ലണ്ടിനെതിരായ മത്സരം മഴയിൽ ഒലിച്ചു. ഇത് തുടരെ ആറാം വട്ടമാണ് ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിൽ എത്തുന്നത്. ഒരു മാസത്തിനുള്ളിൽ ഇത് നാലാം വട്ടമാണ് ന്യൂസിലൻഡും പാകിസ്ഥാനും നേർക്കുനേർ വരുന്നത്.
ട്വന്റി20 ലോകകപ്പിൽ ക്യാപ്റ്റൻ വില്യംസൺ ഫോം വീണ്ടെടുത്ത് കഴിഞ്ഞു. പാകിസ്ഥാന് എതിരെ ട്വന്റി20യിൽ 538 റൺസ് നേടിയ താരവുമാണ് വില്യംസൺ. 28 വിക്കറ്റുകളാണ് പാകിസ്ഥാന് എതിരെ ടിം സൗത്തിയുടെ അക്കൗണ്ടിലുള്ളത്. ഇത് ന്യൂസിലൻഡിന്റെ മുൻതൂക്കം കൂട്ടുന്നു.