പഞ്ചാബിനെതിരായ ബാറ്റിംഗില്‍ മുംബൈയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് സെവാഗ്

ചെന്നൈ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ പവര്‍ പ്ലേയില്‍ മുംബൈ ഇന്ത്യന്‍സിന്റെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ക്വിന്റണ്‍ ഡീ കോക്ക് പുറത്തായപ്പോള്‍ വണ്‍ ഡൗണായി ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ ഇറക്കാതെ ഫോമിലില്ലാത്ത ഇഷാന്‍ കിഷനെ ഇറക്കിയ മുംബൈയുടെ തീരുമാനത്തെയും സെവാഗ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

പഞ്ചാബിനെതിരെ പവര്‍പ്ലേയില്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് മാത്രമാണ് എടുത്തത്. ഫോമിലുള്ള സൂര്യകുമാറിനെ വണ്‍ ഡൗണായി കളിപ്പിച്ചിരുന്നെങ്കില്‍ മുംബൈക്ക് പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുമായിരുന്നു. ഒരുപക്ഷെ അദ്ദേഹം നേരത്തെ പുറത്തായാലും ഒരു ചാന്‍സ് എടുക്കാമായിരുന്നു.

അല്ലാതെ കഴിഞ്ഞ മൂന്നോ നാലോ കളിയില്‍ മികവിലേക്ക് ഉയരാന്‍ കഴിയാതിരുന്ന ഇഷാന്‍ കിഷനെ ഇറക്കി പരീക്ഷണം നടത്തുകയായിരുന്നില്ല വേണ്ടിയിരുന്നത്. അതും കഴിഞ്ഞ രണ്ട് മൂന്ന് മത്സരങ്ങളില്‍ മികച്ച ബാറ്റിംഗ് പുറത്തെടുക്കുന്ന ഒരു താരത്തെ മാറ്റി നിര്‍ത്തിയ ശേഷം.

സൂര്യകുമാറായിരുന്നു വണ്‍ ഡൗണായി എത്തിയിരുന്നതെങ്കില്‍ മുംബൈക്ക് പവര്‍ പ്ലേയില്‍ കുറച്ചു കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുമായിരുന്നുവെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. 17 പന്തില്‍ ആറ്‌നാ റണ്‍സ് മാത്രമെടുത്ത ഇഷാന്‍ കിഷന്‍ പുറത്തായ ശേഷം മനായി ക്രീസിലെത്തിയ സൂര്യകുമാര്‍ 27 പന്തില്‍ 33 റണ്‍സെടുത്ത് പതിനാറാം ഓവറിലാണ് പുറത്തായത്.

പതിനാറാം ഓവര്‍ വരെ രോഹിത്തും സൂര്യകുമാറും ക്രീസില്‍ നിന്നു എന്നത് മാത്രമാണ് മുംബൈക്ക് ആശ്വിസക്കാനായി ഉണ്ടായിരുന്നത്. വമ്പനടിക്കാരായ പൊള്ളാര്‍ഡും ഹര്‍ദ്ദിക് പാണ്ഡ്യയുമെല്ലാം വരാനുള്ളതിനാല്‍ മികച്ച സ്‌കോര്‍ നേടാന്‍ മുംബൈക്ക് അവസരമുണ്ടായിരുന്നെങ്കിലും അവരും നിരാശപ്പെടുത്തിയത് മുംബൈക്ക് തിരിച്ചടിയായെന്നും സെവാഗ് പറഞ്ഞു.

 

Top