പ്രകാശ് ജാവദേക്കറെ കണ്ടത് വ്യക്തിപരം; ബിജെപിയില്‍ ചേരുന്നത് ചര്‍ച്ചയായില്ല: എസ് രാജേന്ദ്രന്‍

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് സിപിഐഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ബിജെപിയില്‍ ചേരുന്നത് ചര്‍ച്ചയായില്ല. ജാവദേക്കറുമായി നേരത്തെ പരിചയമുണ്ട്. കഴിയുന്നിടത്തോളം സിപിഐഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

‘പ്രകാശ് ജാവദേക്കറെ കണ്ടെന്ന് മാത്രമെയുള്ളൂ. രാഷ്ട്രീയ കൂടിക്കാഴ്ച്ചയോ ബിജെപിയില്‍ ചേര്‍ന്നെന്നോ അംഗത്വമെടുത്തെന്നോ, നിങ്ങളുടെ ഭാഷയുമായി പൊരുത്തപ്പെടില്ല. കൂടിക്കാഴ്ച്ചയില്‍ കൗതുകം തോന്നേണ്ടതില്ല. സൗഹൃദ സന്ദര്‍ശനം മാത്രമാണ്. അത് നേരത്തെ മുതലുണ്ട്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. അത് അവസാനിച്ചോളും. അതൊക്കെ നേതാക്കള്‍ തീര്‍ത്തോളും. കൂടിക്കാഴ്ച്ചയെ രാഷ്ട്രീയമായി കാണേണ്ട.’ എസ് രാജേന്ദ്രന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ സജീവമാകില്ല. പറ്റുന്നിടത്തോളം പാര്‍ട്ടിയുമായി സഹകരിക്കും. അംഗത്വം പുതുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും രാജേന്ദ്രന്‍ പറഞ്ഞു. പ്രചാരണ രംഗത്ത് പരസ്യമായി ഉണ്ടാവില്ല. പ്രായമായില്ലേയെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. ഇടുക്കി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പങ്കുവെച്ചു. ഡല്‍ഹിയില്‍ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു എസ് രാജേന്ദ്രന്‍.

 

Top