ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

ഭോപ്പാല്‍ : മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിംഗ് താക്കൂറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ ചൊവ്വാഴ്ച പ്രഗ്യാ സിംഗിന് നേരെ എന്‍സിപി പ്രവര്‍ത്തകന്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രഗ്യാ സിംഗിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്.

മലേഗാവ് സ്‌ഫോടനത്തില്‍ വിചാരണത്തടവുകാരിയാണ് പ്രഗ്യ. ജാമ്യത്തിലിറങ്ങിയാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. പ്രജ്ഞ സിങിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തില്‍ പ്രജ്ഞ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ്. ബാബറി മസ്ജിദ് തകര്‍ത്തവരില്‍ താനും ഉള്‍പ്പെടുന്നതായും അതില്‍ അഭിമാനിക്കുന്നുണ്ടെന്നുമാണ് ചാനല്‍ അഭിമുഖത്തില്‍ പ്രജ്ഞ സിങ് പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

സ്‌ഫോടന കേസില്‍ പ്രതിയായ പ്രജ്ഞ സിങ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.

Top