ആദിവാസി ബാലനെ മർദിച്ച സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ

തൃശൂർ: തൃശൂർ വെറ്റിലപ്പാറ സർക്കാർ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി ബാലനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അടിച്ചിൽതൊട്ടി ഊരുനിവാസിയായ പത്താംക്ലാസുകാരനാണ് മർദനമേറ്റത്. സുരക്ഷാ ജീവനക്കാരനായ മധു വിദ്യാർത്ഥിയെ മുളവടി കൊണ്ട് പുറത്ത് അടിച്ചെന്നാണ് പരാതി. സംഭവത്തിൽ അതിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പട്ടികജാതി പട്ടികവർഗ വകുപ്പിന് കീഴിലാണ് വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ബഞ്ചിൽ തട്ടി ശബ്ദമുണ്ടാക്കിയതിനായിരുന്നു സുരക്ഷാ ജീവനക്കാരൻ കുട്ടിയെ ക്രൂരമായി മർദിച്ചത്. സ്‌കൂളിലെത്തിയ ശേഷം കുട്ടി തനിക്ക് മർദനമേറ്റ വിവരം ക്ലാസ് ടീച്ചറോട് പറയുകയായിരുന്നു. വെറ്റിലപ്പാറ ഗവൺമെന്റ് സ്‌കൂളിലാണ് പതിനാറുകാരനായ കുട്ടി പത്താം ക്ലാസിൽ പഠിക്കുന്നത്.

മുൻപും തനിക്ക് സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് മർദനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി. ക്രൂരമായി മർദനമേറ്റ കുട്ടിയെ ക്ലാസ് ടീച്ചറും മാതാപിതാക്കളും ചേർന്ന് വെറ്റിലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷം കുട്ടിയെ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി. അതിരപ്പള്ളി പൊലീസ് കുട്ടിയെ കണ്ട് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Top