അനന്ത്നാഗില്‍ ഏറ്റുമുട്ടല്‍; ഒളിത്താവളത്തിന് സമീപം കത്തിക്കരിഞ്ഞ മൃതദേഹം സുരക്ഷാ സേന കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഗരോള്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ പുറത്ത് കൊണ്ട് സുരക്ഷാസേനയുടെ തിരച്ചില്‍ ആറാം ദിവസത്തിലേക്ക്. ഒളിത്താവളത്തിനു സമീപത്തുനിന്നു കത്തിക്കരിഞ്ഞനിലയുള്ള ഒരു മൃതദേഹം സുരക്ഷാ സേന കണ്ടെടുത്തു. മൃതദേഹം ആരുടേതാണെന്നു കണ്ടെത്താനായിട്ടില്ല. ശരീരത്തിലെ വസ്ത്രത്തിന്റെ പാറ്റേണിന്റെ അടിസ്ഥാനത്തില്‍, മൃതദേഹം ഭീകരരുടേതാണെന്നു സംശയിക്കുന്നു.

അതേസമയം, ഭീകരര്‍ ജനവാസമേഖലകളിലേക്കു കടക്കാതിരിക്കാനായി കൂടുതല്‍ ഗ്രാമങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വനമേഖലയില്‍ നിരീക്ഷണം ശക്തമാക്കി. വനത്തില്‍ ഗുഹപോലെയുള്ള ഒളിയിടങ്ങളുണ്ടെന്നും ഡ്രോണുകള്‍ ഉപയോഗിച്ച് ഇവയുടെ സ്ഥാനം തിരയുകയാണെന്നും സുരക്ഷാസേന അറിയിച്ചു.

രണ്ടോ മൂന്നോ ഭീകരര്‍ വനത്തിലുണ്ടാകാമെന്നാണു പൊലീസിന്റെ നിഗമനം. ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 2 കരസേനാ ഓഫിസര്‍മാരും ജമ്മു കശ്മീര്‍ പൊലീസിലെ ഡിഎസ്പിയും ഒരു ജവാനും വീരമൃത്യു വരിച്ചിരുന്നു.

Top