കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ച; ആരോഗ്യവകുപ്പിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയെ കുറിച്ച് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ന് ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, മതിയായ ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങളായിരിക്കും പ്രധാനമായും റിപ്പോര്‍ട്ടിലുണ്ടാവുക. ഇന്നലെ കാണാതായ പതിനേഴുകാരിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

അന്തേവാസിയുടെ കൊലപാതകത്തിന് പുറമെ നാല് പേര്‍ ആശുപത്രിയില്‍ നിന്ന് ചാടിപോയതടക്കം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ നടന്ന സുരക്ഷാ വീഴ്ചകള്‍ നിരവധിയാണ്. മഹാരാഷ്ട്രക്കാരിയായ അന്തേവാസിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ് ഷിനു നടത്തിയ അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും. ആരോഗ്യപ്രവത്തകര്‍, സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ഒഴിവുകള്‍ കുറവ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.നിലവില്‍ നാലു സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്.

കെട്ടിടത്തിന്റെ സുരക്ഷയിലും അപാകതകളുണ്ട്. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും മുമ്പ് അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദേശം.

Top