ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷ മറികടന്ന് താഴുകളിട്ടു പൂട്ടിയ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി തുടങ്ങി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഇയാള്‍ വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്നാണ് നടപടി. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ഇടുക്കി എസ് പി ലുക്ക് ഔട്ട് നോട്ടീസിറക്കും. ഒറ്റപ്പാലത്തു നിന്നും ഇയാളുടെ കുടുംബ പശ്ചാത്തലമുള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ നാലിനാണ് സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയില്‍ പെടുന്നത്. ഇയാളോടൊപ്പം ഇടുക്കി അണക്കെട്ടിനു സമീപമെത്തിയ തിരൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഇടുക്കി ഡാമില്‍ കയറി ഹൈമാസ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ടു പൂട്ടിയത്.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒറ്റപ്പാലം സ്വദേശിയാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി. വാടകയ്ക്കെടുത്ത കാറിലാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാള്‍ക്ക് കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തു. സംഭവം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്. പോലീസിന്റെ വീഴ്ചയും പരിശോധിക്കുന്നുണ്ട്.പ്രതിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. അണക്കെട്ടില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.

Top