സെക്രട്ടേറിയറ്റ് തീപിടുത്തം; സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി കേന്ദ്ര ലാബിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കാന്‍ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പൊലീസ് കേന്ദ്ര ലാബിലേക്കയച്ചു. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനയില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് ഇല്ലെന്നാണ് കണ്ടെത്തല്‍. ഫാനില്‍ നിന്ന് തീപ്പിടിത്തമുണ്ടായെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഫോറന്‍സിക് ലാബിലെ അന്തിമ പരിശോധനാ ഫലത്തില്‍ ഫാനില്‍ നിന്ന് തീപ്പിടിത്തമുണ്ടായില്ല എന്നാണ് പറയുന്നത്.

പരിശോധനയക്ക് ശേഷം കോടതിയില്‍ സമര്‍പ്പിച്ച സാമ്പിളുകള്‍ കോടതിയുടെ അനുമതിയോടെ തിരികെ വാങ്ങി കേന്ദ്രലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രധാനമായും ഫാനിന്റെ പ്ലാസ്റ്റിക് പാര്‍ട്സുകളടക്കമുള്ള ഭാഗങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്.

സംഭവ സമയത്ത് ഫാന്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് പോലീസിന്റെ നിഗമനം. ഫാനിന്റെ സ്വിച്ച് ഓണ്‍ ആയിരുന്നെങ്കിലും കറങ്ങിയിരുന്നില്ല. രാവിലെ 9.30 മുതല്‍ വൈകുന്നേരം വരെ സ്വിച്ച് ഓണ്‍ ആയി കിടന്നു. പക്ഷെ ഫാന്‍ പ്രവര്‍ത്തിച്ചില്ല. അമിതമായ വൈദ്യുത പ്രവാഹം മൂലം ഫാന്‍ ചൂടായി. അങ്ങനെ ഫാന്‍ കനോപി ഉരുകുകയും പല ഘട്ടങ്ങളിലായി തൊട്ടുതാഴെയുള്ള ഷെല്‍ഫിലുണ്ടായിരുന്ന ഫയലില്‍ വീണ് തീപ്പിടിത്തമുണ്ടായി എന്നുമാണ് നിഗമനം.

Top