ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യ. 317 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ടെസ്റ്റിൽ നാലാം ദിനം 482 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 164 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഒന്നാം ടെസ്റ്റിൽ 227 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സ്‌കോര്‍: ഇന്ത്യ-329 & 286, ഇംഗ്ലണ്ട്-134 & 164. സ്‌പിന്നര്‍മാരായ അക്‌സര്‍ പട്ടേലിന്‍റെ അഞ്ച് വിക്കറ്റും രവിചന്ദ്ര അശ്വിന്‍റെ മൂന്ന് വിക്കറ്റും കുല്‍ദീപിന്‍റെ രണ്ടുമാണ് ഇന്ത്യക്ക് വമ്പന്‍ ജയമൊരുക്കിയത്.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 26 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ 51 പന്തുകള്‍ നേരിട്ട് ബെന്‍ സ്റ്റോക്ക്‌സും(8*) പുറത്തായി. അശ്വിനാണ് ഇരുവരെയും മടക്കിയത്. സ്‌കോര്‍ 110-ല്‍ എത്തിയപ്പോള്‍ ഒലി പോപ്പിനെ (12) അക്ഷര്‍ പട്ടേലും മടക്കി. പിന്നാലെ വന്ന ബെന്‍ ഫോക്‌സിനെ (2*) കുല്‍ദീപും പുറത്താക്കി. റോറി ബേണ്‍സ് (25), ഡൊമിനിക് സിബ്ലി (3), ജാക്ക് ലീച്ച് (0) എന്നിവരാണ് പുറത്തായ താരങ്ങള്‍.
ഇടവേള കഴിഞ്ഞെത്തിയ ആദ്യ ഓവറില്‍ തന്നെ റൂട്ടിനെ (92 പന്തില്‍ 33) അക്‌സര്‍ സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചു. ഒലി സ്റ്റോണിനെ (0) പുറത്താക്കി അക്‌സര്‍ അഞ്ച് വിക്കറ്റ് തികച്ചു. കുല്‍ദീപിന്‍റെ പന്തില്‍ അലിയെ (18 പന്തില്‍ 43) റിഷഭ് സ്റ്റംപ് ചെയ്തതോടെ ഇംഗ്ലണ്ട് 164ല്‍ പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ അശ്വിന്റെ സെഞ്ചുറിയുടെയും (106) ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയുടെയും (62) പിന്‍ബലത്തിലാണ് 286 റണ്‍സ് ഇന്ത്യ പടുത്തുയർത്തിയത്.