ഇന്ത്യക്കെതിരായ രണ്ടാം ടി-20 മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. നാല് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 119 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു. 42 റണ്‍സ് നേടിയ തഹ്ലിയ മഗ്രാത്താണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. ബെത്ത് മൂണി 34 റണ്‍സെടുത്തു. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്വാദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ 1-0നു മുന്നിലെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ഓസ്‌ട്രേലിയക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ എലിസ ഹീലിയെ (4) ശിഖ പാണ്ഡെ ക്ലീന്‍ ബൗള്‍ഡാക്കി.
രണ്ടാം വിക്കറ്റില്‍ മെഗ് ലാനിംഗും ബെത്ത് മൂണിയും ചേര്‍ന്ന കൂട്ടുകെട്ട് 31 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഒരിക്കല്‍ പോലും റിക്വയേര്‍ഡ് റണ്‍ നിരക്ക് മറികടക്കാന്‍ അവര്‍ക്കായില്ല. സമ്മര്‍ദ്ദത്തിനൊടുവില്‍ ലാനിംഗ് മടങ്ങി. രാജേശ്വരി ഗെയ്ക്വാദിന്റെ പന്തില്‍ റിച്ച ഘോഷ് പിടിച്ചാണ് ഓസീസ് ക്യാപ്റ്റന്‍ മടങ്ങിയത്.