കിഷോര്‍ ബിയാനിക്കെതിരായ വിലക്ക് റിലയൻസ് ഇടപാടിനെ ബാധിക്കില്ല; ഫ്യൂച്ചർ ഗ്രൂപ്പ്

മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പ്‌ സി.ഇ.ഒ. കിഷോര്‍ ബിയാനിക്ക് സെബി ഏർപ്പെടുത്തിയ വിലക്ക് റിലയൻസുമായുള്ള 24,713 കോടി രൂപയുടെ ഇടപാടിനെ ബാധിക്കില്ലെന്ന് ഫ്യൂച്ചർ ഗ്രൂപ്പ്. കിഷോർ ബിയാനി അടക്കമുള്ളവർ സെബിയുടെ വിലക്ക് മറികടക്കാൻ അപ്പീൽ നൽകും. കഴിഞ്ഞ ദിവസമാണ് സെബി, കിഷോർ ബിയാനി അടക്കമുള്ള നിക്ഷേപകർക്കെതിരെ ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്. കിഷോർ ബിയാനിക്കും അനിൽ ബിയാനിക്കും ഫ്യൂചർ കോർപറേറ്റ് റിസോഴ്സസിനുമെതിരെ ഒരു കോടി രൂപ വീതം പിഴയൊടുക്കാനും വിധിച്ചിട്ടുണ്ട്.

ഫ്യൂച്ചർ ഗ്രൂപ്പിനെ റിലയൻസ് ഇന്റസ്ട്രീസിന് വിൽക്കാനുള്ള നീക്കത്തിനെതിരെ ആമസോണുമായി നിയമ പോരാട്ടം നടക്കുന്നതിനിടെയാണ് കിഷോർ ബിയാനിക്കും കൂട്ടർക്കുമെതിരെ സെബിയുടെ വിലക്ക് വന്നത്. 2017 മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ ഇന്‍സൈഡര്‍ ട്രേഡിങ്‌ നടത്തിയതിനാണ്‌ സെബിയുടെ നടപടി. പൊതുധാരയില്‍ അറിവില്ലാത്ത കണക്കുകളുടേയും വിവരങ്ങളുടേയും അടിസ്‌ഥാനത്തില്‍ വ്യവഹാരം നടത്തി കൂടുതല്‍ ലാഭമുണ്ടാക്കുന്ന രീതിയാണ്‌ ഇന്‍സൈഡര്‍ ട്രേഡിങ്‌.

അതേസമയം, ഫ്യൂച്ചർ റീടെയ്ൽ ലിമിറ്റഡിൽ 7.3 ശതമാനം ഓഹരിയുള്ള ഫ്യൂചർ കൂപ്പൺസ് ലിമിറ്റഡ് എന്ന സഹോദര സ്ഥാപനത്തിന്റെ 49 ശതമാനം ഓഹരി 2019 ഓഗസ്റ്റ് മാസത്തിൽ ആമസോണിന് കിഷോർ ബിയാനി വിറ്റിരുന്നു. ഈ കരാർ പ്രകാരം ആമസോണിന്റെ താത്പര്യത്തെ മറികടന്ന് ഫ്യൂച്ചർ ഗ്രൂപ്പിന് തങ്ങളുടെ സ്ഥാപനം റിലയൻസിന് വിൽക്കാനാവില്ലെന്ന് കാണിച്ചാണ് ആമസോണിന്റെ നിയമപോരാട്ടം.

Top