പെട്ടിമുടിയിലെ ഉരുള്‍പ്പൊട്ടല്‍; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി

ഇടുക്കി: രാജമല പെട്ടിമുടിയിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി. പെട്ടിമുടിയില്‍ നിന്ന് ദൗത്യസംഘം മടങ്ങും. കന്നിയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷം നാട്ടുകാരുടെ സഹകരണത്തോടെ വീണ്ടും തെരച്ചില്‍ നടത്തുമെന്ന് ജില്ലഭരണകൂടം അറിയിച്ചു. അപകടത്തില്‍പ്പെട്ട അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

18 ദിവസത്തെ തെരച്ചിലിന് ശേഷമാണ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയിലെ പരിശോധന താത്കാലികമായി നിര്‍ത്തുന്നത്. പതിനെട്ടാം ദിവസം പെട്ടിമുടിയില്‍ നിന്ന് 14 കിലോമീറ്റര്‍ മാറി വനത്തില്‍ പുഴയോട് ചേര്‍ന്നുള്ള ഭൂതക്കുഴി മേഖലയിലായിരുന്നു തെരച്ചില്‍. ദൗത്യസംഘത്തിലെ വിദഗ്ധരായ 30 പേര്‍ ഡ്രോണ്‍, റഡാര്‍ എന്നിവടക്കം ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

കഴിഞ്ഞ ഓഗസ്റ്റ് ആറിന് അര്‍ദ്ധരാത്രിയിലാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. നാല് ലയങ്ങളിലെ 36 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 82 പേര്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ 12 പേര്‍ രക്ഷപ്പെട്ടു. 65 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരു കുട്ടിയടക്കം അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

Top