മുനമ്പത്ത് കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

കൊച്ചി: മുനമ്പത്ത് ഇന്നലെ മുതൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. ഏഴുപേരെയാണ് ഇന്നലെ രാത്രി കാണാതായത്. ഇതിൽ മൂന്ന് പേരെ കണ്ടെത്തിയെങ്കിലും നാല് പേർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. കോസ്റ്റ്ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.

മാലിപ്പുറത്ത് നിന്ന് ഇൻബോർ‍ഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന 7 പേരില്‍ ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഷാജി, ശരത്, മോഹനൻ, രാജു എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

കടലിൽ 4 മണിക്കൂർ കുടിവെള്ള കാനിൽ തൂങ്ങി കിടന്നാണ് ജീവൻ രക്ഷിച്ചതെന്നു മുനമ്പം ബോട്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. വൈകിട്ട് 4.30 ഓടെ ആണ് ഫൈബർ വള്ളം മുങ്ങിയത്. വള്ളം മുങ്ങിയപ്പോൾ എല്ലാവരും ചിതറിപൊയെന്നും തൊഴിലാളികൾ പറഞ്ഞു. നാലുപേർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാണ്.

Top