ഗംഗയെ മലിനമാക്കുന്ന ആശ്രമങ്ങളും വ്യവസായങ്ങളും അടച്ചു പൂട്ടണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

ഹരിദ്വാര്‍: ഗംഗയേയും പോഷകനദികളേയും മലിനമാക്കുന്ന ആശ്രമങ്ങള്‍, ഹോട്ടലുകള്‍,വ്യവസായശാലകള്‍ തുടങ്ങിയവ അടച്ചു പൂട്ടണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി.

ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് അലോക് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരിനും 13 ജില്ലാ കളക്ടര്‍മാര്‍ക്കും ഹൈക്കോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.

മാലിന്യസംസ്‌കരണത്തിന് വിധേയമാക്കാത്ത അഴുകിയജലം ഗംഗയിലേക്ക് ഒഴുകിയാല്‍ മുഖം നോക്കാത്ത നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു.

മാലിന്യസംസ്‌കരണപ്ലാന്റില്ലാത്തതും മാലിന്യങ്ങള്‍ ഗംഗയിലേക്ക് ഒഴുക്കി കളയുകയും ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങളും മൂന്നാഴ്ച്ചയ്ക്കുള്ളില്‍ കണ്ടെത്താനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗംഗയിലേക്ക് മാലിന്യം ഒഴുകിയ 150ഓളം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയിരുന്നു.

സംസ്ഥാനത്തിന്റെ പ്രകൃതിവൈവിധ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയോദ്യാനങ്ങള്‍, കടുവ,ആന സംരക്ഷണകേന്ദ്രങ്ങള്‍, ജിം കോര്‍ബറ്റ്, രാജാജി നാഷണല്‍ പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് വിമുക്ത മേഖലകളായി പ്രഖ്യാപിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Top