അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ല, അറസ്റ്റിലായവര്‍ അനുഭാവികളെന്ന്‌ എസ്ഡിപിഐ

കോഴിക്കോട്: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് എസ്ഡിപിഐ. അറസ്റ്റിലായവര്‍ എസ്ഡിപിഐ അംഗങ്ങളല്ല അനുഭാവികളാകാമെന്ന് സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് എന്നിവര്‍ പറഞ്ഞു.

പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിനെതിരെ രംഗത്തിറങ്ങുന്നവരെയും അവരുടെ താല്‍പര്യങ്ങളെയും തുറന്നുകാട്ടാന്‍ 20 മുതല്‍ സമ്പര്‍ക്ക സദസ്, വാഹനപ്രചാരണ ജാഥ, കുടുംബ സംഗമം എന്നിവ നടത്താന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായും ഭാരവാഹികള്‍ വ്യക്തമാക്കി.

അതേസമയം, അഭിമന്യുവിന്റെ കൊലപാതകത്തില്‍ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തര്‍കൂടി അറസ്റ്റിലായിരുന്നു. പാലാരിവട്ടം സ്വദേശി അനൂപ്, കരുവേലിപ്പടി നിസാര്‍ എന്നിവരാണ് അവസാനം അറസ്റ്റിലായത്. പ്രതികളെ സഹായിച്ചെന്നതാണ് കുറ്റം. ഷാജഹാന്‍, ഷിറാസ് സലിം എന്നീ രണ്ടു പ്രതികള്‍ രാവിലെ ആലപ്പുഴയില്‍ അറസ്റ്റിലായിരുന്നു. കൊലയാളി സംഘം രക്ഷപെട്ട കാര്‍ പൊലീസ് കണ്ടെടുത്തു. ചേര്‍ത്തല സ്വദേശി എ.ജി.റിയാസ് ആണ് കാറിന്റെ ഉടമ.

അക്രമിസംഘത്തിന് സഹായം നല്‍കിയ മട്ടാഞ്ചേരി സ്വദേശി അനസ് രണ്ടു ദിവസം മുന്‍പ് പിടിയിലായിരുന്നു. അനസ് പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റാണെന്ന് പൊലീസ് അറിയിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ ഇതു വരെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി

അഭിമന്യുവിന്റെ ഫോണ്‍ വിളികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സൈബര്‍ സെല്‍ നടത്തുന്നുണ്ട്. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷം അറബിക് വിദ്യാര്‍ത്ഥിയായ മുഹമ്മദിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളി സംഘത്തിലെ പ്രതികള്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്നു രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പൊലീസ് മുഹമ്മദ് അടക്കമുള്ളവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് കൈമാറിയിരുന്നു.

Top