ബിജെപിക്കും സംഘപരിവാറിനും കൊലയില്‍ പങ്കില്ല, പോപ്പുലര്‍ ഫ്രണ്ട് കലാപത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ പങ്കില്ലെന്ന് വ്യക്തമാക്കി ബിജെപി. ജില്ലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. കൊലപാതകത്തില്‍ അന്വേഷണം നടന്നു വരികയാണ്. അതിന് മുന്‍പ് തന്നെ ബിജെപി – സംഘപരിവാര്‍ സംഘടനകളുടെ മേല്‍ കുറ്റം കെട്ടി വയ്ക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് – എസ് ഡി പി ഐ നീക്കം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസ് പറഞ്ഞു. നാട്ടില്‍ കലാപമുണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് – എസ് ഡി പി ഐ ശ്രമിക്കുന്നത്. പ്രസ്തുത സംഭവത്തില്‍ പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കുമില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ വിശദീകരിച്ചു.

ഇന്ന് ഉച്ചയോടെ പാലക്കാട് എലപ്പുള്ളിയില്‍ വെച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. സുബൈറിന്റെ ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. കെ എല്‍ 11 എ ആര്‍ 641 എന്ന നമ്പറിലുള്ള ഇയോണ്‍ കാര്‍ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികള്‍ ഇടിച്ചുവീഴ്ത്തിയത്. പിന്നീട് ഈ കാര്‍ പ്രതികള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ബിജെപി- ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി

Top