പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്സുമാരുമാണ് കേസിലെ പ്രതികള്‍. കുന്നമംഗലം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹര്‍ഷിനയുടെ വയറ്റിലാണ് കത്രിക കുടുങ്ങിയത്.

സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം, ചികിത്സ പിഴവ് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 300 പേജിലധികമുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. കേസില്‍ 72 സാക്ഷികളാണുള്ളത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ തളിപ്പറമ്പ് സൗപര്‍ണികയില്‍ ഡോ. സി.കെ.രമേശന്‍ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയില്‍ കെ.ജി.മഞ്ജു (43) എന്നിവരാണ് പ്രതികള്‍. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നു.

ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി അനുമതി നല്‍കിയിരുന്നു. 2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 1ന് ആണ് ഹര്‍ഷിന സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

Top