ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു

കോവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ആ അക്കാദമിക വര്‍ഷത്തില്‍ ആദ്യമായാണ് തുറക്കുന്നത്. 11000 കുട്ടികളാണ് ചൊവ്വാഴ്ച സ്‌കൂളുകളിലേക്ക് മടങ്ങി എത്തിയത്.

പ്രാദേശിയ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച ശേഷമാണ് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര ഭരണ ചുമതലയുള്ള ദിനേശ്വര്‍ ശര്‍മ്മ സ്വീകരിച്ചത്. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ 21ന് പുനരാരംഭിച്ചിരുന്നു. പ്രീ പ്രൈമറി തലത്തിലെ ക്ലാസുകളും ഉടന്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കൂടിയും തെര്‍മ്മല്‍ സ്‌ക്രീനിംഗിന് ശേഷമാണ് വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹ്യ അകലം പാലിച്ചാണ് ക്ലാസുകള്‍ തുറന്നത്. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന നിലയ്ക്കാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുളളത്.

വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിച്ചാണ് ക്ലാസില്‍ പങ്കെടുക്കേണ്ടത്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ കൈകള്‍ കഴുകണം. ഇടവിട്ടുള്ള ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസുകള്‍ നടക്കുക. ഓരോ ഗ്രേഡിലേയും കുട്ടികള്‍ ഇടവിട്ടുള്ള ദിവസങ്ങളിലായി മൂന്ന് ദിവസം ക്ലാസിലെത്തുന്ന രീതിയിലാണ് അധ്യയനം നടക്കുന്നത്.

Top